
തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ നടത്തിയ വിവാദ പരാമർശത്തിൽ സമരം ശക്തമാക്കാൻ എസ്.എഫ്.ഐ,കെ.എസ്.യു സംഘടനകളുടെ തീരുമാനം.എസ്.എഫ്.ഐ ഇന്ന് സർവകലാശാല ആസ്ഥാനത്തിന് മുന്നിൽ ധർണ്ണ നടത്തും.കഴിഞ്ഞ ദിവസം മണിവിളയിൽ സംഘടിപ്പിച്ച സങ്കൽപ് 2026 യുവ സംഗമം എന്ന പരിപാടിയിലാണ് മോഹനൻ കുന്നുമ്മൽ വിവാദ പരാമർശം ഉന്നയിച്ചത്.അമ്മയാരെന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നവരെന്നും അമ്മ എന്താണെന്ന് അറിയുന്നവർ വന്ദേമാതരം എന്ന് എപ്പോഴും പറയുമെന്നും മോഹനൻ കുന്നുമ്മൽ പറയുകയായിരുന്നു.
വി.സിയാണെന്ന ബോധമില്ലാതെ ആർ.എസ്.എസ് വേദികളിൽ കയറിയിറങ്ങി മതേതര നിലപാടുകൾക്ക് മങ്ങലേൽപ്പിക്കുകയാണെന്നും പ്രസ്താവന പിൻവലിച്ച് മാപ്പ് പറയാൻ തയ്യാറായില്ലെങ്കിൽ വിസിയെ തെരുവിൽ കൈകാര്യം ചെയ്യേണ്ടി വരുമെന്നും കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.വി.സിയുടെ വിവാദ പരാമർശത്തിനെതിരെ എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് സംഘടനകൾ രംഗത്തെത്തി.ആർ.എസ്.എസിന്റെ കാലുപിടിച്ച് പദവിയിൽ കടിച്ചു തൂങ്ങാൻ സഹായിക്കുന്നതിന് പ്രത്യുപകാരമായി ഇത്തരം ഡയലോഗുകളുമായി ഇറങ്ങുന്നവർക്ക് കൊടുക്കേണ്ട മറുപടി എന്താണെന്ന് നല്ല ബോധ്യമുണ്ടെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് പറഞ്ഞു. വന്ദേമാതരം പൂർണ്ണ ആലാപനത്തെ എതിർക്കുന്നവരെ ആക്ഷേപിച്ച വിസിയുടെ നടപടി സംസ്‌കാരശൂന്യമെന്ന് എ.ഐ.എസ്.എഫ് വിമർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |