
തിരുവനന്തപുരം: സാമ്പത്തിക ഞെരുക്കം പ്രശ്നമാക്കില്ലെന്നും എല്ലാവർക്കും ഓണം സുഭിക്ഷമാക്കാൻ സർക്കാർ വേണ്ടത് ചെയ്യുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇന്നുമുതൽ 59ലക്ഷം പേർക്ക് 2000രൂപാവീതം സാമൂഹ്യസുരക്ഷാപെൻഷൻ നൽകും. ഓണത്തിനു മുമ്പ് വിതരണം പൂർത്തിയാക്കും. ഇതിനൊപ്പം 16 ക്ഷേമനിധി ബോർഡ് പെൻഷൻകാർക്കും പെൻഷൻ ഇന്നുമുതൽ നൽകും. അങ്കണവാടി പെൻഷൻകാർക്ക് ജൂലായ് 31വരെയുള്ള പെൻഷൻകുടിശിക തീർത്ത് നൽകും. സംസ്ഥാനസർക്കാർ ജീവനക്കാർക്ക് 4500രൂപ ബോണസ്,ബോണസ് കിട്ടാത്തവർക്ക് 3000രൂപ ഉത്സവബത്ത,എല്ലാ ജീവനക്കാർക്കും 20,000 രൂപ ശമ്പള അഡ്വാൻസ്. പാർട്ട് ടൈം ജീവനക്കാർക്ക് 6000രൂപ ശമ്പള അഡ്വാൻസ്,പെൻഷൻകാർക്ക് 1250രൂപ ബോണസ്,ആശ വർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും1450രൂപ ഉത്സവബത്ത,പിന്നാക്ക സമുദായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് കുടിശിക ഓണക്കാലത്ത് തീർത്ത് നൽകും. ആശാകിരണം പദ്ധതിയിലുള്ളവർക്കും കുടിശിക കൊടുത്തുതീർക്കും. കർഷകർക്ക് നെല്ലുസംഭരിച്ചവകയിൽ കിട്ടാനുള്ള തുകയും നൽകും. മാവേലി സ്റ്റോറിൽ 10 സാധനങ്ങൾ മുൻവർഷത്തെ ഔണത്തെക്കാൾ വിലകുറച്ച് നൽകും. വെളിച്ചെണ്ണ 20രൂപവിലകുറച്ച് നൽകും.
തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200രൂപാവീതം നൽകും. സ്‌കൂൾ പാചക തൊഴിലാളികളുടെ വേതനം വർദ്ധിപ്പിച്ച തുക ഉൾപ്പെടെ കൊടുക്കും.
ആദിവാസികൾക്ക് ഓണക്കോടിക്ക് 1000രൂപ
എൻഡോസൾഫാൻ ദുരിതബാധിതർക്കായുള്ള ധനസഹായത്തിനായും പുനരധിവാസവുമായി ബന്ധപ്പെട്ടും കൊടുക്കാനുള്ള തുകയെല്ലാം നൽകാൻ നടപടിയായി. 60കഴിഞ്ഞ ആദിവാസികൾക്ക് ഓണക്കോടിവാങ്ങാൻ 1000രൂപ നൽകും. സ്‌പോർട്സ് കൗൺസിൽ കരാർ ജീവനക്കാരുടെ ശമ്പള കുടിശികയും ഔണക്കാലത്ത് നൽകും. പൂട്ടിപ്പോയ തോട്ടങ്ങളിലെ തൊഴിലാളികൾക്ക് പ്രത്യേക തുക ഓണക്കാല ആശ്വാസമായി നൽകും.ആശ്വാസകിരണം പദ്ധതിയനുസരിച്ച് സഹായം കിട്ടുന്നവർക്ക് 1000രൂപാവീതം നൽകും. കൈത്തറി തൊഴിലാളികൾക്കും നെയ്ത്തുകാർക്കും കുടിശിക ഉൾപ്പെടെ ഓണത്തിന് വിതരണം ചെയ്യും. ഇതിനെല്ലാമുള്ള പണം ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിൽ അനുവദിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |