
ഹരിപ്പാട്:ഈഴവർ സംഘടിക്കരുതെന്നതിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഐക്യത്തിലാണെന്നും,ഒറ്റക്കെട്ടായി നിന്നാൽ കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള ശക്തി സമുദായത്തിനുണ്ടെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.യോഗം ചേപ്പാട് യൂണിയന്റെ ആഭിമുഖ്യത്തിൽ മുട്ടം ശ്രീരാമകൃഷ്ണാശ്രമത്തിൽ നടക്കുന്ന ശ്രീനാരായണധർമ്മ വിചാരയജ്ഞത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ എസ്.എൻ.ഡി.പി യോഗത്തിന് ആകെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കാൾ കൂടുതൽ മലപ്പുറത്ത് മുസ്ലിം സ്മുദായത്തിലെ ചില സമ്പന്നർക്ക് നൽകിയത് തുറന്ന് പറഞ്ഞപ്പോൾ തന്നെ വർഗീയവാദിയെന്ന് മുദ്രകുത്തി. ഈ സമയത്ത് ചേർത്ത് പിടിച്ചത് പിണറായി വിജയൻ മാത്രമാണ്.അതോടെ,എല്ലാവരുടെയും വായടഞ്ഞെങ്കിലും,വി.ഡി.സതീശൻ ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നു.ലീഗിനെ സുഖിപ്പിക്കാനിണിത്.ഈഴവരാദി പിന്നാക്ക വിഭാഗങ്ങൾക്ക് ആരും പിന്തുണ നൽകുന്നില്ല. ഈഴവരുടെയും മറ്റുള്ളവരുടെയും സ്ഥാനാർത്ഥി കണക്ക് നോക്കിയാൽ അത് വ്യക്തമാകും. വോട്ടു ബാങ്കായി നിൽക്കുന്ന വിഭാഗങ്ങളെ തൃപ്തിപ്പെടുത്താൻ രാഷ്ട്രീയക്കാർ നിർബന്ധിതരാകുന്നു. എൽ.ഡി.എഫ്, കോൺഗ്രസ്, മുസ്ലിംലീഗ് എന്നിവയിലെല്ലാം കൂടി 50ഓളം മുസ്ലിങ്ങൾ ഇത്തവണ അസംബ്ലിയിൽ കാണും. ഈഴവർ അവിടെയും ഇവിടെയുമായി ഒന്നോ, രണ്ടോ പേരുണ്ടാകും. . ഈ സാമൂഹ്യ സത്യം പറഞ്ഞാൽ തന്നെ ജാതി ഭ്രാന്തനാക്കും.
ശിവഗിരി തീർത്ഥാടനത്തിനെത്തുന്ന ഈഴവർക്ക് അവിടെ വേദിയിൽ സ്ഥാനം കിട്ടില്ല. മുംബയിൽ നിന്നും മറ്റുമെത്തുന്ന, പണം കൂടുതൽ കൊടുക്കുന്നവരെ വേദിയിൽ കയറ്റി ഇരുത്തും. സ്വാമി ശാശ്വതീകാനന്ദ ഉണ്ടായിരുന്നപ്പോൾ യോഗം, യൂണിയൻ നേതാക്കൾക്ക് വളരെ പ്രാധാന്യം നൽകിയിരുന്നു. ഇപ്പോൾ ശിവഗിരിയിലെ പ്രധാന സന്യാസി യോഗത്തെ തള്ളിപ്പറയുക മാത്രമല്ല, യോഗ നേതൃത്വത്തിനെതിരെ കേസ് വന്നപ്പോൾ ആഹ്ലാദിക്കുകയും ചെയ്തു. മത സൗഹാർദ്ദത്തിന്റെ പേര് പറഞ്ഞ് ചില സന്യാസിമാർ കണ്ടവന്റെ പണം വാങ്ങി വിദേശ രാജ്യങ്ങളിൽ പോകുന്നു- വെള്ളാപ്പള്ളി പറഞ്ഞു.
സ്വാമി വിശുദ്ധാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. സ്വാമി പ്രബോധ തീർത്ഥ യജ്ഞ സന്ദേശം നൽകി. എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപ പ്രോജ്വലനം നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് എസ്.സലി കുമാർ അദ്ധ്യക്ഷനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |