
വിഴിഞ്ഞത്തിനു ചുറ്റും പുതിയ ലോകം തുറക്കും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ പ്രയോജനം നമ്മൾ ചിന്തിക്കുന്നതിനും അപ്പുറമാണെന്ന് ആദ്യ കയറ്റുമതി നടത്തുന്ന നിലമേൽ എക്സ്‌പോർട്ടേഴ്സിന്റെ സി.ഇ.ഒ സുരേഷ് മാത്യു 'കേരളകൗമുദി'യോട് പറഞ്ഞു. വിഴിഞ്ഞത്ത് നിന്ന് 28 ദിവസം കൊണ്ട് സ്‌പെയിനിലെ വലൻസിയയിലേക്ക് കണ്ടെയ്നറെത്തും. കൊച്ചി, തൂത്തുക്കുടി വഴി നിലവിൽ 60 ദിവസം വരെയെടുക്കും. കൊച്ചിയിൽ കണ്ടെയ്നറെത്തിക്കാൻ ട്രെയിലർ വാടക മാത്രം 40,000 രൂപയാവും. നാലഞ്ച് ദിവസം അവിടെ കാത്തുകിടക്കണം. കൊച്ചിയിൽ ഫീഡർവെസലെത്തും, മദർവെസലില്ല. അതിൽ കയറ്റി കൊളംബോയിലേക്കോ ദുബായിലേക്കോ പോവും. അവിടെ കണ്ടെയ്നർ ഇറക്കിവയ്ക്കും. അവിടെ പത്ത് ദിവസം വരെ കാക്കണം. അവിടെ നിന്ന് മറ്റൊരു മദർവെസലിൽ കണ്ടെയ്നർ ലോഡ് ചെയ്യും.അങ്ങനെ സ്‌പെയിനിലെ വലൻസിയയിലെത്താൻ 50 മുതൽ 60 ദിവസം വരെയെടുക്കും. വിഴിഞ്ഞത്തെ എം.എസ്.സി മേരിലെസ്ലി എന്ന മദർവെസൽ നേരേ സ്‌പെയിനിലെ ലാസ്പാമാസ് തുറമുഖത്തേക്കാണ്. അഞ്ച് വർഷത്തിനകം തിരുവനന്തപുരത്ത് 50ലേറെ ശീതീകരിച്ച ഭക്ഷ്യസംസ്‌കരണ യൂണിറ്റുണ്ടാവും. നാവായിക്കുളം വരെ ഔട്ടർ റിംഗ് റോഡിന്റെ ഇരുവശത്തും വ്യവസായ ആവാസവ്യവസ്ഥയുണ്ടാവും. കണ്ടെയ്നർ സർവൈലിംഗ് ഏജൻസികൾ, ക്ലിയറിംഗ് ഫോർവേഡിംഗ് ഏജൻസികൾ, ഫ്രൈറ്റ് സ്റ്റേഷൻ, ലോജിസ്റ്റിക്സ് പാർക്ക് അങ്ങനെ വികസനവഴി നീളും.
ആദ്യ കണ്ടെയ്നറിൽ ഏത്തയ്ക്കാ ചിപ്സ്, പുട്ടുപൊടി
ആദ്യകയറ്റുമതി കണ്ടെയ്നറിൽ ഏത്തയ്ക്കാ ചിപ്സ്, മിക്സ്ചർ, കപ്പ ചിപ്സ്, പുട്ടുപൊടി, ചക്ക ചിപ്സ്, മറയൂർ ശർക്കര, എള്ളുണ്ട എന്നിവയാണുള്ളത്. ഒരു വർഷം സൂക്ഷിക്കാവുന്ന കേരളസദ്യ, മസാലദോശ, അവിയൽ, കറികൾ, ഇഡ്ഡലി, സാമ്പാർ എന്നിവ മൈനസ് 40 ഡിഗ്രിയിൽ ശീതീകരിച്ച് പിന്നാലെ അയയ്ക്കും. നിലമേൽ എക്സ്‌പോർട്സ് കമ്പനി 40 വർഷമായി തലസ്ഥാനത്ത് പ്രവർത്തിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |