
കിളിമാനൂർ: വനപ്രദേശങ്ങളിൽ മാത്രമുണ്ടായിരുന്ന മയിലുകൾ ഇപ്പോൾ നാട്ടിലെ സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്. നേരത്തെ കാട്ടുപന്നി ശല്യം കാരണം ഗ്രാമങ്ങളിലുള്ളവർക്ക് കിഴങ്ങുവർഗങ്ങൾ നടാൻ കഴിയാത്ത സ്ഥിതിയായിരുന്നെങ്കിൽ ഇപ്പോൾ മയിൽശല്യം കാരണം ചീരയും വളർത്താൻ കഴിയുന്നില്ല. കുരങ്ങ്,കാട്ടുപോത്ത്,കരടി,പന്നി എന്നിവയ്ക്കു പിന്നാലെ മയിലുകളും കാടിറങ്ങിയതോടെ കൃഷി ചെയ്യാൻ കഴിയാത്ത സ്ഥിതിയാണെന്നാണ് നാട്ടുകാർ പറയുന്നത്.
ഗ്രാമങ്ങളിൽ ഇപ്പോൾ എവിടെ നോക്കിയാലും മയിൽക്കൂട്ടമാണ്.അഞ്ച് മുതൽ പത്ത് വരെയുള്ള കൂട്ടങ്ങളായെത്തുന്ന ഇവയ്ക്ക് തുടക്കത്തിൽ പഴങ്ങളും ധാന്യങ്ങളും നൽകിയിരുന്നു. എന്നാൽ ഉപദ്രവമായതോടെ ഇപ്പോൾ ഇവയെ തുരത്താൻ പാടുപെടുകയാണ്.ആദ്യമാദ്യം മനുഷ്യനോട് അകൽച്ച കാണിച്ചിരുന്ന ഇവ ക്രമേണ മനുഷ്യനോട് അടുക്കുകയും വീടിനകത്ത് കയറി ധാന്യങ്ങൾ ഭക്ഷിക്കുകയുമാണ്. പല വീടുകളിലെയും കോഴികൾക്കൊപ്പമാണ് ഇവ നടക്കുന്നത്.ആകാശത്ത് മഴക്കാറ് കാണുമ്പോൾ വീടിന്റെ ടെറസിന് മുകളിൽ നൃത്തം ചെയ്യുന്ന കാഴ്ചയുമുണ്ട്.
വിളകൾ നശിപ്പിക്കും
ഒച്ച്,അട്ട,ചെറു പാമ്പുകൾ എന്നിവ ഭക്ഷിക്കുന്ന ഇവ കൂട്ടമായെത്തി വിളകൾ നശിപ്പിക്കാൻ തുടങ്ങിയതോടെയാണ് ഇവ കർഷകർക്ക് തലവേദനയായത്.കാവുകളിലും പൊന്തക്കാടുകളിലും മുട്ടയിട്ട് കുഞ്ഞുങ്ങളുമായാണ് ഇവ ഗ്രാമങ്ങളിൽ ചുറ്റുന്നത്.പച്ചക്കറി,പയർ വർഗങ്ങൾ ഒക്കെ ഭക്ഷിക്കുന്ന ഇവയെ ഓടിക്കാനുള്ള ശ്രമത്തിലാണ് കർഷകർ.
നിസാരമല്ല കുറ്റം
ദേശീയ പക്ഷിയായതിനാൽ മയിലുകളെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും ശിക്ഷാർഹമാണ്.നിയമ പ്രകാരം 7 വർഷം വരെ തടവും 10000 രൂപ വരെ പിഴയും ശിക്ഷ ലഭിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |