
തിരുവനന്തപുരം: കപ്പൽനിർമ്മാണ മേഖലയിലേക്ക് ചുവടുവയ്ക്കുന്ന ടാറ്റ ഗ്രൂപ്പിന്റെ ആദ്യസംരംഭം കേരളത്തിൽ. 10,000 കോടി നിക്ഷേപിക്കാനുള്ള സന്നദ്ധത സംസ്ഥാന സർക്കാരിനെ അറിയിച്ചു. വിഴിഞ്ഞം തുറമുഖത്തിന് അനുബന്ധമായി കപ്പൽശാല വന്നേക്കും.
മുഖ്യമന്ത്രി വി.ഡി.സതീശനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ടാറ്റയുടെ അപേക്ഷയിൽ ഒരുമാസത്തിനകം തീരുമാനമെടുക്കും. ടാറ്റയുടെ അനുബന്ധകമ്പനിയായ ആർട്സൺ ലിമിറ്റഡാവും നിക്ഷേപം നടത്തുക. നാവികസേനയിലെ റിയർ അഡ്‌മിറലായിരുന്ന ആശിഷ് കുൽക്കർണി, നേവൽ ആർക്കിടെക്ട് ജ്യോതിസ്‌മാൻ ദാസ്‌ഗുപ്ത എന്നിവർക്കാണ് നേതൃത്വം.
ഭൂമിയേറ്റെടുത്ത് നൽകുമെന്നും വിവിധ കമ്പനികൾ നിക്ഷേപത്തിനായി വരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞത്തെ പ്രയോജനപ്പെടുത്താനുള്ള 'മിഷൻ-സമുദ്ര'യുടെ ഭാഗമാണിത്. അതിനാൽ പൂവാറിൽ സ്ഥാപിക്കാനാണ് സാദ്ധ്യത. കൊച്ചികപ്പൽശാലയ്ക്ക് സഹായവും ടാറ്റ നൽകും.
വിഴിഞ്ഞത്തിന് 10 കിലോമീറ്ററടുത്തുള്ള പൂവാറിൽ കൊച്ചിൻ പോർട്ട്‌ട്രസ്റ്റ് സാദ്ധ്യതാപഠനം നടത്തിയിരുന്നു. കടലിന് 13 മീറ്റർ സ്വാഭാവിക ആഴം. ഡ്രഡ്ജിംഗ് വേണ്ടിവരില്ല. മദർഷിപ്പുകൾ പോലും നിർമ്മിക്കാൻ അനുയോജ്യം. കടലിന് അഭിമുഖമായി ഒരു കിലോമീറ്റർ ദൂരത്തിൽ 2500- 3000 ഏക്കർ ഭൂമികണ്ടെത്താൻ കേന്ദ്രഷിപ്പിംഗ് മന്ത്രാലയം നിർദ്ദേശിച്ചിരുന്നു. കരയിൽ വിവിധഭാഗങ്ങൾ നിർമ്മിച്ച് ഷിപ്പ്‌യാർഡിലെത്തിച്ച് യോജിപ്പിക്കുന്ന ബ്ലോക്ക്ഫാബ്രിക്കേഷൻ രീതിയാണ് ടാറ്റയുടേത്. മഹാരാഷ്ട്രയിലും കൊൽക്കത്തയിലും സമാനപദ്ധതികൾക്ക് നീക്കമുണ്ട്. ജപ്പാന്റെയും ദക്ഷിണകൊറിയയുടെയും സാങ്കേതിക സഹകരണമുണ്ടാകും.
വൻനിക്ഷേപവും
തൊഴിലും വരും
അനുബന്ധമേഖലകളിൽ വൻ നിക്ഷേപവും തൊഴിലവസരങ്ങളുമുണ്ടാവും. ടൗൺഷിപ്പ്, ആശുപത്രികൾ എന്നിവയും വരും
ദക്ഷിണേഷ്യയിലെ വലിയ മാരിടൈം ഹബായി മാറാനാവും. ഇന്ത്യയുടെ കപ്പൽനിർമ്മാണ ശേഷി ഉയരും
ടാറ്റയെന്ന ഭീമൻ
1)കപ്പൽ നിർമ്മാണത്തിനാവശ്യമായ മറൈൻ-ഗ്രേഡ് സ്റ്റീൽ പ്ലേറ്റുകളുടെ പ്രധാന നിർമ്മാതാക്കളാണ് ടാറ്റാസ്റ്റീൽ
2)തേയില മുതൽ ലക്ഷ്വറി കാർ വരെ നിർമ്മിക്കുന്ന 180 ബില്യൺ ഡോളർ (17.33ലക്ഷം കോടി) ആസ്തിയുള്ള കമ്പനിയാണ് ടാറ്റ
3)വിദേശരാജ്യങ്ങൾക്കും കമ്പനികൾക്കുമായി കപ്പലുകൾ നിർമ്മിക്കുന്നതിലൂടെ വൻതോതിൽ വിദേശനാണ്യവുമെത്തും
₹2000കോടി
ഒരു ചരക്കുകപ്പൽ
നിർമ്മാണ ചെലവ്
15,000
നേരിട്ടുള്ള തൊഴിലവസരങ്ങൾ
സർക്കാർ അതീവതാത്പര്യത്തോടെയാണ് ഈ പദ്ധതിയെ കാണുന്നത്. കേരളത്തിലേക്ക് നിക്ഷേപങ്ങൾ ക്ഷണിക്കുകയാണ്
-വി.ഡി.സതീശൻ,
മുഖ്യമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |