
ആലപ്പുഴ: യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഒ.ജെ.ജനീഷ് മന്ത്രിപദത്തിലെത്തിയതോടെ ആ സ്ഥാനത്തേക്ക് നിലവിലെ വർക്കിംഗ് പ്രസിഡന്റ് ഹരിപ്പാട് സ്വദേശി ബിനു ചുള്ളിയിലിനെ പരിഗണിക്കാൻ സാദ്ധ്യത. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയെന്ന നിലയിൽ ഗോവയുടെ ചുമതല ലഭിച്ച ബിനു അവിടെ സംഘടനാ തിരഞ്ഞെടുപ്പിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനിടെയാണ് കഴിഞ്ഞ വർഷം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടത്.
കെ.സി.വേണുഗോപാൽ പക്ഷക്കാരനായ ബിനുവിനെ കഴിഞ്ഞ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്നെങ്കിലും നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം പിൻമാറുകയായിരുന്നു. വിവാദങ്ങളെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനം രാജിവെച്ചപ്പോൾ പകരക്കാരനായി പരിഗണിക്കപ്പെട്ട പട്ടികയിലും പ്രധാന പേരുകാരനായിരുന്നു ബിനു ചുള്ളിയിൽ. ഇവിടെയും അവസാനനിമിഷമാണ് വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് മാറ്റപ്പെട്ടത്.
കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകളുമായി ബന്ധപ്പെട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെതിരെ നടന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായി രംഗത്തുവന്നും ബിനു ശ്രദ്ധിക്കപ്പെട്ടിരുന്നു. മണ്ണാറശാല ശ്രീനിലയത്തിൽ വിജയൻനായരുടെയും ശ്രീദേവിയുടെയും മകനാണ്. ബംഗളൂരു സിദ്ധാർത്ഥ ലോ കോളേജിൽ എൽഎൽ.ബി വിദ്യാർത്ഥിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |