
കണ്ണൂർ: എൽ.ഡി.എഫിന്റെ ഉറച്ച കോട്ടയെന്ന് അറിയപ്പെടുന്ന തളിപ്പറമ്പ് മണ്ഡലത്തിൽ ജയം അവകാശപ്പെട്ട് യു.ഡി.എഫ്. നഗരത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ.ഗോവിന്ദനെ 'നിയുക്ത എം.എൽ.എ' എന്ന് വിശേഷിപ്പിച്ച് അഭിവാദ്യ ബോർഡുകൾ ഉയർത്തിയാണ് യു.ഡി.എഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുന്നത്.
സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ട് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായതോടെയാണ് ഉറച്ച ഇടതുകോട്ടയിൽ രാഷ്ട്രീയ ചിത്രം സങ്കീർണ്ണമായത്. സിറ്റിംഗ് എം.എൽ.എയായിരുന്ന എം.വി.ഗോവിന്ദന് പകരം ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയ വിഷയം മുൻനിർത്തിയായിരുന്നു ടി.കെ.ഗോവിന്ദന്റെ വിമതസ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടത്.
പാർട്ടി തീരുമാനത്തിനെതിരെ പരക്കെയുണ്ടായ അതൃപ്തി തിരിച്ചടിയാകുമോയെന്ന
ആശങ്ക എൽ.ഡി.എഫിനുണ്ട്. അതെ സമയം ചിഹ്നത്തിലുണ്ടായ ആശയക്കുഴപ്പം ടി.കെ.ഗോവിന്ദന് എതിരാകുമെന്നും എൽ.ഡി.എഫ് കണക്കുകൂട്ടുന്നു. ടി.കെ.ഗോവിന്ദന്റെ ചിഹ്നമായ ഗ്യാസ് സിലിണ്ടർ വോട്ടിംഗ് മെഷീനിൽ ഏഴാം സ്ഥാനത്താണെന്നതിനാൽ കുറേയേറെ വോട്ട് നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ടെന്നും എൽ.ഡി.എഫ് വിലയിരുത്തുന്നു.പ്രചാരണ കാലത്ത് ഭൂരിഭാഗം സമയവും വോട്ടർമാരെ ചിഹ്നം പഠിപ്പിക്കാൻ ഉപയോഗിച്ചിട്ടുണ്ടെന്നാണ് യു.ഡി.എഫിന്റെ ആത്മവിശ്വാസം.
എൽ.ഡി.എഫിലെ ആഭ്യന്തര വിള്ളൽ വോട്ടായി മാറുമെന്നും ബി.ജെ.പി പിടിക്കുന്ന വോട്ടുകൾ ഫലം നിർണ്ണയിക്കുന്നതിൽ നിർണ്ണായകമാകുമെന്നുമാണ് യു.ഡി.എഫിന്റെ അന്തിമ കണക്കുകൂട്ടൽ. ഫലം വരും മുൻപേ ബോർഡ് വെക്കാനുള്ള ആത്മവിശ്വാസത്തെ യു.ഡി.എഫ് ന്യായീകരിക്കുന്നതും ഈ പ്രതീക്ഷകളുടെ അടിസ്ഥാനത്തിലാണ്.
വലത് അതൃപ്തി വോട്ടാകുമോ?
ടി.കെ. ഗോവിന്ദൻ കോൺഗ്രസ് ചിഹ്നത്തിൽ മത്സരിക്കണമെന്ന ആവശ്യം നേതൃത്വം തള്ളിയതിൽ പ്രതിഷേധിച്ച് ഡി.സി.സി സെക്രട്ടറിയായിരുന്ന കൊയ്യം ജനാർദ്ദനനും തളിപ്പറമ്പിൽ വിമതനായി രംഗത്തുണ്ടായിരുന്നു. അദ്ദേഹം പ്രചാരണത്തിൽ സജീവമായിരുന്നെങ്കിലും മുന്നണിയിൽ വോട്ട് ചോർച്ചക്ക് സാദ്ധ്യതയില്ലെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് ക്യാമ്പ്.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |