
കല്ലേറിൽ രണ്ട് എസ്.എഫ്.ഐ പ്രവർത്തകർക്ക് പരിക്ക്
കണ്ണൂർ:കർശന സുരക്ഷക്കിടയിലും സംഘർഷം അരങ്ങേറിയ കണ്ണൂർ യൂണിവേഴ്‌സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് തിളക്കമാർന്ന ജയം. മത്സരിച്ച മുഴുവൻ സീറ്റുകളും എസ്.എഫ്.ഐ കരസ്ഥമാക്കി.ചെയർപേഴ്‌സണായി കണ്ണൂർ യൂണിവേഴ്‌സിറ്റി ഡോ.ജാനകി അമ്മാൾ പാലയാട് കാമ്പസിലെ കെ.അശ്വതി തെരഞ്ഞെടുക്കപ്പെട്ടു.കാസർകോട് ഗവ.കോളേജിലെ പവൻ കുമാർ ,മൊറാഴ കോ ഓപറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഹൃദ്യ രതീഷ് എന്നിവരാണ് വൈസ് ചെയർപേഴ്സൺ. ഉദുമ ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഇ.ശ്രീഹരിയെ സെക്രട്ടറിയായും കെ. അശ്വന്തിനെ ( തളിപ്പറമ്പ് ആർട്‌സ് സയൻസ് കോളേജ്)ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു.
എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി പ്രകീർത്ത് രാജ് മോഹൻ (സെന്റ് പയസ് കോളേജ് രാജപുരം), കെ.ദേവാനന്ദ് (നിർമലഗിരി കോളേജ് കൂത്തുപറമ്പ്) എന്നിവരാണ് എസ്.എഫ്.ഐ സ്ഥാനാർത്ഥികളായി വിജയിച്ചത്.വയനാട് ജില്ല എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായി എം.എസ്.എഫിലെ എൻ.കെ.ഫാത്തിമ നിഹാ(ഗവൺമെൻറ് കോളേജ് മാനന്തവാടി)എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ തവണ നേടിയ കാസർകോട് ജില്ല എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഇത്തവണ യു.ഡി.എസ്.എഫ് മുന്നണിക്ക് നഷ്ടമായി.
ആഹ്ളാദപ്രകടനത്തിനിടെ സംഘർഷവും
യൂണിവേഴ്‌സിറ്റി ചെറുശ്ശേരി ഓഡിറ്റോറിയത്തിൽ ഇന്നലെ കാലത്ത് പത്ത് മണിക്കാണ് ആരംഭിച്ച വോട്ടെടുപ്പ് പ്രക്രിയക്കിടെ 11 മണിയോടെ ഇരു വിഭാഗങ്ങളും തമ്മിലുണ്ടായ വാക്കേറ്റം പൊലീസ് ഇടപെടലിൽ ഒഴിവായെങ്കിലും ഫലപ്രഖ്യാപനത്തോടെ ഏറ്റുമുട്ടലുണ്ടായി. വിജയാഹ്ലാദ പ്രകടനം തുടങ്ങുന്നതിനിടെ എസ്.എഫ്.ഐ-യു.ഡി.എസ്.എഫ് പ്രവർത്തകർ സംഘർഷത്തിലേർപ്പെടുകയായിരുന്നു. കല്ലേറിൽ എസ്.എഫ്.ഐ പെരിങ്ങോം ഏരിയാ വൈസ് പ്രസിഡന്റ് ആകാശ് സതീഷ്, കൂത്തുപറമ്പിലെ ജെ.പി.ആദിത് എന്നിവർക്ക് പരിക്കേറ്റു. ആകാശ് സതീഷിനാണ് താടിയെല്ലിനാണ് ഗുരുതര പരക്കേറ്റത്. എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ച ആകാശിന് താടിയിൽ ആഴത്തിലുള്ള മുറിവിന് രണ്ട് തുന്നലുമിട്ടു
കല്ലേറിൽ പൊലീസുകാർക്കും മാദ്ധ്യമ പ്രവർത്തകനും പരിക്കേറ്റു.
തെരഞ്ഞെടുപ്പിനെ തുടർന്ന് ശക്തമായ പൊലീസ് സന്നാഹം യൂണിവേഴ്‌സിറ്റി ആസ്ഥാനത്ത് നിലയുറപ്പിച്ചിരുന്നു.സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശത്തെ തുടർന്ന് പോളിംഗ് കേന്ദ്രത്തിന് ചുറ്റും സി.സി.ടി.വി നിരീക്ഷണവും ഏർപ്പെടുത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |