
കണ്ണൂർ: പാചകവാതക, പച്ചക്കറി,പലവ്യഞ്ജന വിലവർദ്ധനവിനൊപ്പം തൊഴിലാളികളുടെ കൂലിയും ഉർത്തിയതോടെ ഹോട്ടലുകളിലും പ്രത്യേകമായി തയ്യാറാക്കുന്നതുമായ ഓണസദ്യയുടെ ചിലവ് ഇക്കുറി ഇരട്ടിയാകും. ഇലയൊന്നിന് 50 ശതമാനമായാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന വില. ചെറിയ ഉപ്പേരി, ശർക്കര ഉപ്പേരി, മാങ്ങ അച്ചാർ, നാരങ്ങ കറി, പുളിയിഞ്ചി, പച്ചടി (കുമ്പളങ്ങ), തോരൻ (കാബേജ്), അവിയൽ, കൂട്ടുകറി, ചോറ്, കുറുക്കുകാളൻ, സാമ്പാർ, ഓലൻ, പപ്പടം തുടങ്ങി 21 വിഭവങ്ങളോളം അടങ്ങിയ ഒരിലയ്ക്ക് 300 രൂപ മുതൽ 400 രൂപയാണ് ഈടാക്കുന്നത്.
ചിങ്ങം ഒന്ന് പിറക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ഓണസദ്യ ബുക്കിംഗ് തകൃതിയാണ്.
ഒരു പായസം മാത്രമുള്ള സദ്യയ്ക്ക് കഴിഞ്ഞ വർഷം 250 രൂപ ഈടാക്കിയിടത്ത് ഇപ്രാവശ്യം 370 വരെ വില ഉയർന്നു.നാട്ടിലെ കേറ്ററിംഗുകാരുടെ സദ്യ റേറ്റ് 350 മുതൽ 400 വരെയാണ്. സ്റ്റാർ ഹോട്ടലുകളിൽ ഇത് 600 മുതൽ 800 രൂപയും അധിലധികവും വരും.അഞ്ചു പേർക്കുള്ള ബോക്സിന് 1500 മുതൽ 2000 വരെയാണ് വില. എഴു പേർക്ക് ഉണ്ണാൻ കഴിയും വിധം 7 പപ്പടവും 7 ബോളിയും 3 പായസവും മറ്റുമുള്ള സദ്യകൾക്ക് 3339 രൂപയാണ് പ്രമുഖ കേറ്ററിംഗ് കമ്പനിയുടെ റേറ്റ്. കറികൾ നിറയ്ക്കാനുള്ള ഡബ്ബകൾക്കു തന്നെ 1350 രൂപ ചെലവുണ്ടെന്ന് ഇവർ പറയുന്നു.വീട്ടിൽ സദ്യ ഒരുക്കുന്നതിൽ അസൗകര്യമുള്ള കൂടുതൽ കുടുംബങ്ങളാണ് പുറത്തുനിന്ന് സദ്യ വാങ്ങുന്നത്. ജില്ലയിലെ നഗര വീടുകളിലാണ് ഓണ സദ്യയുടെ ബുക്കിംഗിൽ ഭൂരിഭാഗം പേരും.
കത്തിക്കയറി പച്ചക്കറി വില
സദ്യയ്ക്കായുള്ള പച്ചക്കറിയുടെ വില കത്തിക്കയറുകയാണ്. കർണാടകയിലും തമിഴ്നാട്ടിലും പച്ചക്കറി ഉത്പ്പാദനം കുറഞ്ഞത് ജില്ലയിലെ പച്ചക്കറി വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മഴക്കെടുതി മൂലം ഭൂരിഭാഗം കർഷകരുടെയും കൃഷിയിടങ്ങളും നശിച്ചിട്ടുണ്ട്.ഞാലിപ്പൂവനും നേന്ത്രപ്പഴവും നൂറിനോട് അടുക്കുകയാണ്. പുറത്തുനിന്നെത്തുന്ന ഞാലിപ്പൂവന് വിപണികളിൽ മൊത്തവില കിലോയ്ക്ക് 70 മുതൽ 80 രൂപ വരെയാണ്. ചില്ലറവില 80 മുതൽ 90 രൂപ വരെയും.
പച്ചക്കറി വില
ഒരുമാസം മുമ്പ് - നിലവിലത്തെ വില
പാവക്കയ്ക്ക 60- 90
ഉള്ളി 30- 38
ഉരുളക്കിഴങ്ങ് 28- 33
വണ്ടക്ക 40- 55
പയർ 60 -74
ചേന 55 -65
വെള്ളരി 25- 32
ഇളവൻ 35- 42
കാബേജ് 38 -48
മത്തൻ 30 -38
ബീൻസ് 60 -95
നേന്ത്രപ്പഴം 70- 85
നേന്ത്രക്കായ 45- 75
ഞാലിപ്പൂവൻ പഴം 65- 80
ഞാലിപ്പൂവൻ കായ 45 -60
അരിക്ക് വില കൂടില്ലെന്ന് സപ്ളൈ കോ
പച്ചക്കറി വില വർധനയുടെ ഭീഷണിയുണ്ടെങ്കിലും അരി, ഉഴുന്ന്, പരിപ്പ് മുതലായ സാധനങ്ങൾക്കു വില കൂടില്ലെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു. സപ്ലൈകോ വഴി വിൽക്കുന്ന സാധനങ്ങൾക്ക് ഓണം വരെ വില കൂടില്ലെന്നാണ് അധികൃതർ വിശദീകരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |