കൊല്ലം: കായംകുളം- തിരുവനന്തപുരം റെയിൽവേ സെക്ഷനിൽ മൂന്നാമതൊരു ട്രാക്ക് നിർമ്മിക്കാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലേക്ക്. നിലവിലെ ലൈനിന് സമാന്തരമായാണ് പുതിയ ലൈൻ നിർമ്മിക്കുന്നത്.
പുതിയ ലൈനിന് റെയിൽവേ ബോർഡിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. അന്തിമ ലോക്കേഷൻ സർവ്വേ നടക്കുകയാണ്. ഭൂമിശാസ്ത്രപരമായ സർവ്വേയും ട്രാഫിക് സർവ്വേയും നേരത്തെ പൂർത്തീകരിച്ചിരുന്നു. ഓരോ സ്ഥലത്തും എത്രത്തോളം സ്ഥലം ഒഴിഞ്ഞുകിടപ്പിട്ടുണ്ട്, കൈയേറ്റം എത്രയുണ്ട് തുടങ്ങിയ വിവരങ്ങൾ ശേഖരിച്ചു. ഇപ്പോൾ നടക്കുന്ന അലൈൻമെന്റ് രൂപീകരണം അന്തിമമാകുമ്പോഴേ എത്രത്തോളം സ്ഥലം ഏറ്റെടുക്കണമെന്ന കാര്യത്തിൽ ധാരണയുണ്ടാകു. കൊല്ലം നഗരത്തിലടക്കം പല സ്ഥലങ്ങളിലും പുതിയ ലൈനിന് സ്ഥലം ഏറ്റെടുക്കേണ്ടിവരും. വേഗം വർദ്ധിപ്പിക്കാൻ വളവ് നിവർത്താനുള്ള ശ്രമം ഉണ്ടായാൽ കൂടുതൽ സ്ഥലം ഏറ്റെടുക്കണം. പുതിയ ലൈനിന്റെ ഭാഗമായി പരവൂർ, മൺറോത്തുരുത്ത് എന്നിവിടങ്ങളിൽ പുതിയ പാലവും വരും.
പുതിയ ലൈൻ വരുന്നതോടെ ട്രെയിനുകളുടെ വേഗം കൂടും. ഒരു ട്രെയിൻ കടത്തിവിടാൻ മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നത് കുറയ്ക്കാനാകും. നിലവിലെ രണ്ട് വരി വഴിയുള്ള ഗതാഗതം യഥാർത്ഥ ശേഷിയെക്കാൾ 1.20 ശതമാനം കൂടുതലാണെന്നാണ് റെയിൽവേയുടെ കണക്ക്.
കായകുളം തിരുവനന്തപുരം മേഖലയിൽ മൂന്നാം ലൈൻ നിർമ്മിക്കണമെന്ന ആവശ്യം ഉന്നയിച്ചപ്പോൾ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.കെ. സിംഗാണ് അതിനുള്ള നടപടികൾ അന്തിമഘട്ടത്തിൽ എത്തിയതായി അറിയിച്ചത്
എൻ.കെ. പ്രേമചന്ദ്രൻ എം.പി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |