പുനലൂർ: കഴിഞ്ഞ ദിവസം അലിമുക്കിന് സമീപത്തുനിന്ന് പിടികൂടിയ പുലിയെ ഉൾവനത്തിൽ തുറന്നുവിടുന്നതിന് പകരം അച്ചൻകോവിൽ ജനവാസ മേഖലയിൽ തുറന്നുവിട്ടതായി ആക്ഷേപം. പിറവന്തൂർ അലിമുക്ക് ഭാഗത്ത് വളർത്തുമൃഗങ്ങളെ ആക്രമിച്ച് ആഴ്ചകളായി ഭീതി പരത്തിയ പുലിയാണ് വനം വകുപ്പിന്റെ കെണിയിൽ അകപ്പെട്ടത്.
ആർ.ആർ.ടി ടീമിന്റെയും അച്ചൻകോവിൽ ഡി.എഫ്.ഒയുടെയും റേഞ്ച് ഓഫീസറുടെയും സാന്നിദ്ധ്യത്തിലാണ് പുലിയെ കൊണ്ടുപോയത്. അച്ചൻകോവിൽ വനമേഖലയിലെ വാഴപ്പെരിയാർ എന്ന സ്ഥലത്താണ് പുലിയെ തുറന്നുവിട്ടതെന്ന് റേഞ്ച് ഓഫീസർ അവകാശപ്പെടുന്നുണ്ടെങ്കിലും, പുലിയെ കൊണ്ടുപോയ വനം വകുപ്പിന്റെ വാഹനം ജനവാസമേഖലയിൽ നിന്ന് അല്പം മാത്രം മാറി റോഡരികിൽ മണ്ണിൽ പുതഞ്ഞ് കേടായി കിടക്കുന്ന നിലയിലാണ് നാട്ടുകാർ കണ്ടെത്തിയത്. ഈ സ്ഥലത്ത് നിന്ന് പത്ത് മിനിറ്റ് സഞ്ചരിച്ചാൽ ജനവാസ മേഖലയിൽ എത്തുമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
നാട്ടുകാർ സമരത്തിലേക്ക്
പാമ്പ് ഉൾപ്പടെയുള്ള യാതൊരു വന്യമൃഗങ്ങളെയും അച്ചൻകോവിൽ പ്രദേശത്തേക്ക് തുറന്നുവിടാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ. ഡി.എഫ്.ഒയുടെ അഭാവത്തിൽ റേഞ്ച് ഓഫീസർ ചർച്ചയ്ക്ക് വരാമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ശക്തമായി പ്രതിഷേധിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
എവിടെ കാട്ടുമൃഗത്തെ പിടിച്ചാലും അച്ചൻകോവിലിൽ കൊണ്ടുവന്ന് തുറന്നുവിടുന്ന രീതി അനുവദിക്കാനാവില്ല. ഇത് തികച്ചും അപലപനീയമാണ്.
പ്രദേശവാസി, അച്ചൻകോവിൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |