കേന്ദ്രത്തിന്റെ നിർദ്ദേശങ്ങളിൽ തീരുമാനം വൈകുന്നു
കൊല്ലം: കൊല്ലം- തേനി ദേശീയപാതയുടെ (ദേശീയപാത 183) വികസന ചെലവിലെ പങ്കാളിത്തത്തിൽ സംസ്ഥാന സർക്കാരിന്റെ തീരുമാനം വൈകുന്നു. ജി.എസ്.ടിയുടെ സംസ്ഥാന വിഹിതം സംസ്ഥാനം തിരികെ നൽകുകയോ യൂട്ടിലിറ്റികൾ മാറ്റി സ്ഥാപിക്കാൻ ആവശ്യമായ ഭൂമി ഉൾപ്പെടെയുളള മുഴുവൻ ചെലവുകളും വഹിക്കുകയോ ചെയ്യണമെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നിർദ്ദേശം.
കടമ്പാട്ടുകോണം- മധുര ഗ്രീൻഫീൽഡ് ഹൈവേയുടെ നിർമ്മാണത്തിൽ സമാനമായ ആവശ്യം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം മുന്നോട്ടുവച്ചപ്പോൾ ഒരു വർഷത്തോളം സംസ്ഥാന സർക്കാർ തീരുമാനം വൈകിപ്പിച്ചു. സ്ഥലമേറ്റെടുക്കലിന് ഭീമമായ ചെലവ് വരുന്നതിനാലാണ് കേന്ദ്രം സംസ്ഥാന സർക്കാരിന്റെ പങ്കാളിത്തം ആവശ്യപ്പെടുന്നത്. പിന്നീട് ജി.എസ്.ടി വിഹിതം ഒഴിവാക്കാൻ തീരുമാനമെടുത്തു. എന്നാൽ ആറ് മാസത്തിനകം ടെണ്ടർ നടപടി പൂർത്തിയാക്കി കരാർ ഒപ്പുവയ്ക്കണമെന്ന വ്യവസ്ഥയോടെയാണ് ജൂൺ രണ്ടാംവാരം കൊല്ലം-തേനി ദേശീയപാത വികസനത്തിന് കേന്ദ്രം അനുമതി നൽകിയത്. സംസ്ഥാന സർക്കാർ തീരുമാനം ഇനിയും വൈകിയാൽ സമയപരിധിക്കുള്ളിൽ കരാർ നടപടികളിലേക്ക് നീങ്ങാനാകില്ല. അതോടെ കാലാവധി നീട്ടിനൽകാൻ വീണ്ടും ഉപരിതല ഗതാഗത മന്ത്രാലയത്തെ സമീപിക്കേണ്ടി വരും.
ആകെ തുക 1663.15 കോടി
കൊല്ലം- തേനി ദേശീയപാത കടവൂർ ബൈപ്പാസ് ജംഗ്ഷൻ മുതൽ ചെങ്ങന്നൂരിന് സമീപം ആഞ്ഞിലിമൂട് വരെ 20 മീറ്റർ വീതിയിൽ വികസിപ്പിക്കാനുള്ള 1663.15 കോടിയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയുമാണ് ലഭിച്ചിട്ടുള്ളത്. 54.37 കി.മീ ദൂരത്തിലാണ് വികസനം. ഒരു കിലോമീറ്ററിന് 30.59 കോടിയാണ് വകയിരുത്തിയിട്ടുളളത്.
.................................
20 മീറ്ററിൽ നാലുവരിപ്പാത
3 വലിയ പാലങ്ങൾ
6 ചെറിയ പാലങ്ങൾ
103 കലുങ്കുകൾ
ഒരു റയിൽവേ ഓവർബ്രിഡ്ജ്
2 വെഹിക്കുലാർ അണ്ടർപാസ്
48 ബസ് സ്റ്റാൻഡുകൾ
ഇരുവശത്തും ഓട
16 വലിയ ജംഗ്ഷനുകൾ
..................................
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം മുന്നോട്ടുവച്ച വ്യവസ്ഥകളിൽ തീരുമാനമെടുക്കാനുള്ള നടപടി സർക്കാർ തലത്തിൽ പുരോഗമിക്കുകയാണ്. വൈകാതെ തീരുമാനമുണ്ടാകും
പൊതുമരാമത്ത് ദേശീയപാത വിഭാഗം അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |