
കോട്ടയം: മഴയൊഴിഞ്ഞു. എന്നാൽ മഴ ബാക്കിവെച്ച ദുരിതങ്ങൾ ഇപ്പോഴും പൂർണമായും നീങ്ങിയിട്ടില്ല. വെള്ളപ്പൊക്കത്തെ തുടർന്നുള്ള തുടർച്ചയായുള്ള അവധിക്ക് പിന്നാലെ ജില്ലയിൽ സ്‌കൂളുകളിൽ ഇന്ന് ഓണപ്പരീക്ഷയ്ക്ക് തുടക്കമാകും. പഠനദിവസങ്ങൾ നഷ്ടപ്പെട്ടതും പല സ്‌കൂളുകളിലും പാഠഭാഗങ്ങൾ പൂർണമായി പൂർത്തിയാക്കാൻ കഴിയാത്തതുമാണ് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കുന്നത്. അപ്പർകുട്ടനാട്ടിൽ വെള്ളം ഇനിയുമിറങ്ങാത്ത പ്രദേശങ്ങളിലെ വിദ്യാർത്ഥികളാണ് ഏറെ ദുരിതം നേരിടുന്നത്. ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകളുമുണ്ട്. വെള്ളപ്പൊക്കത്തെ തുടർന്ന് ജില്ലയിലെ സ്‌കൂളുകൾ ഒരാഴ്ചയോളം അടഞ്ഞുകിടന്നിരുന്നു. കോട്ടയം താലൂക്ക് ഉൾപ്പെടെയുള്ള മേഖലകളിൽ ഓണാവധിയേക്കാൾ അധികം അവധി ദിവസങ്ങളാണ് വെള്ളപ്പൊക്കത്തെ തുടർന്ന് ലഭിച്ചത്. ഇതിന് പുറമേ സെൻസസ് ഡ്യൂട്ടിക്കായി അദ്ധ്യാപകർക്ക് ജൂലായിൽ പകുതിയിലേറെ ദിവസങ്ങൾ പോകേണ്ടിവന്നതും അദ്ധ്യയനത്തെ ബാധിച്ചു. ഇതോടെ ഓണപ്പരീക്ഷയ്ക്ക് ആവശ്യമായ പാഠഭാഗങ്ങൾ പല സ്‌കൂളുകളിലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.
ചോദ്യങ്ങൾ വെള്ളംകുടിപ്പുമോ?
പഠിപ്പിച്ച ഭാഗങ്ങളിൽ നിന്ന് ചോദ്യങ്ങൾ ഉൾപ്പെടുത്തി പരീക്ഷ നടത്തണമെന്ന നിലപാടിലാണ് ഭൂരിഭാഗം സ്‌കൂളുകളും. മറ്റ് ജില്ലകളിൽ ഇത്രയും ദിവസം തുടർച്ചയായി അവധി വരാതിരുന്നതിനാൽ അവിടങ്ങളിൽ പരീക്ഷയ്ക്കാവശ്യമായ പാഠഭാഗങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ, കോട്ടയത്തെ വെള്ളപ്പൊക്ക സാഹചര്യം പഠനത്തെ കാര്യമായി ബാധിച്ചു.
വഴിയിൽ ഇപ്പോഴും വെള്ളക്കെട്ട്
അപ്പർകുട്ടനാടൻ മേഖലയിൽ സ്ഥിതി കൂടുതൽ ദുരിതപൂർണമാണ്. സ്‌കൂളുകളിലേക്കുള്ള വഴികളിൽ ഇപ്പോഴും വെള്ളക്കെട്ടുള്ളതിനാൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും യാത്ര ദുഷ്‌കരമാണ്. ചില പ്രദേശങ്ങളിൽ അരയ്‌ക്കൊപ്പം വെള്ളത്തിലൂടെ യാത്ര ചെയ്യേണ്ട സാഹചര്യമാണ്. സമീപത്തെ പാടശേഖരങ്ങളിൽ വെള്ളം നിറഞ്ഞുകിടക്കുന്നതിനാൽ റോഡ് ഏതെന്നും കരയേതെന്നും തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയുമുണ്ട്.
കുട്ടികൾക്ക് സുരക്ഷിതമായി സ്‌കൂളിലെത്താൻ കഴിയുമോയെന്ന ആശങ്ക ശക്തം.
വെള്ളപ്പൊക്കബാധിത മേഖലയിലെ വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ ആവശ്യമായ പരിഗണന നൽകണമെന്ന് ആവശ്യം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |