
ചങ്ങനാശേരി: വ്യാപാരസ്ഥാപനങ്ങൾ, പ്രധാനനിരത്തുകൾ, ബസ് സ്റ്റോപ്പുകൾ... എല്ലായിടത്തും സർവ്വത്ര തിരക്ക്. ഓണത്തിരക്കിൽ കുരുങ്ങിപ്പോവുകയാണ് ചങ്ങനാശേരി. സ്ഥിതി കൂടുതൽ രൂക്ഷമായതോടെ നഗരത്തിലെ കുരുക്ക് ഒഴിവാക്കാൻ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് താത്ക്കാലികമായി തുറക്കും. ബസ് ടെർമിനലിന് മുൻപിലെ ഓണത്തിരക്ക് ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ന് മുതൽ ഓണക്കാലം അവസാനിക്കുന്നതുവരെയാകും സ്റ്റാൻഡ് താത്ക്കാലികമായി തുറന്നുനൽകുക. ബസുകൾ സ്റ്റാൻഡിൽ പ്രവേശിച്ച് യാത്രക്കാരെ കയറ്റിയിറക്കുന്നതിനാണ് അനുമതി. പുതിയ ബസ് ടെർമിനലിന്റെ അവസാനവട്ട നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നിർമ്മാണത്തിന് തടസമുണ്ടാകാത്ത വിധത്തിലായിരിക്കും ബസുകളുടെ പ്രവേശനവും പുറത്തേക്കുള്ള യാത്രയും ക്രമീകരിക്കുകയെന്ന് ബസ് സ്റ്റാൻഡ് സന്ദർശിച്ച ശേഷം വിനു ജോബ് എം.എൽ.എ അറിയിച്ചു.
ക്രമീകരണം ഇങ്ങനെ
തിരുവനന്തപുരം ഭാഗത്ത് നിന്ന് കോട്ടയത്തേക്ക് വരുന്ന ബസുകൾക്കാണ് താത്ക്കാലികമായി സ്റ്റാൻഡിലേക്ക് പ്രവേശിക്കാൻ അനുമതി. തിരികെപോകുന്ന ബസുകൾ പഴയരീതിയിൽ മുനിസിപ്പാലിറ്റിക്ക് മുന്നിലെ സ്റ്റോപ്പിൽ നിർത്തി യാത്ര തുടരുന്ന രീതിയിലാണ് ക്രമീകരണം.
മണിക്കൂറുകൾ നീളുന്ന കുരുക്ക്
എം.സി റോഡിൽ സെൻട്രൽ ജംഗ്ഷൻ, വാഴൂർ റോഡ്, പെരുന്ന, കെ.എസ്.ആർ.ടി.സി, ടി.ബി റോഡ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലാണ് ഗതാഗതക്കുരുക്ക് രൂക്ഷം. മണിക്കൂറുകൾ നീളുന്ന കുരുക്കിൽ നഗരത്തിലൂടെ കടന്നുപോകാൻ കാൽനടയാത്രക്കാർ ഉൾപ്പെടെ വലയുകയാണ്. വാഹനങ്ങൾ റോഡിൽ തിങ്ങിനിറയുന്നതിന് പുറമെ ഇടറോഡുകളിൽ നിന്ന് ഒരേസമയം വാഹനങ്ങൾ പ്രധാന റോഡിലേക്ക് പ്രവേശിക്കുന്നതും കുരുക്ക് രൂക്ഷമാക്കുന്നു. ട്രാഫിക് സിഗ്‌നലുകളും ഗതാഗത നിയന്ത്രണത്തിന് ഉദ്യോഗസ്ഥരും ഉണ്ടായിട്ടും പല സമയങ്ങളിലും കുരുക്കിന് കാര്യമായ ശമനമുണ്ടാകുന്നില്ല.
പെരുന്ന മുതൽ എസ്.ബി കോളേജ് വരെയും സെൻട്രൽ ജംഗ്ഷൻ മുതൽ റെയിൽവേ സ്റ്റേഷൻ വരെയുമാണ് ഗതാഗതക്കുരുക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |