നാദാപുരം: പുറമെ ശാന്തമെന്ന് തോന്നുമെങ്കിലും മയ്യഴിപ്പുഴയിൽ അവിടവിടെയായി ചതിക്കുഴികളാണ്. വെള്ളത്തിന്റെ കുത്തൊഴുക്കിൽ സ്വാഭാവികമായി രൂപപ്പെട്ടവയാണ് മിക്കതും. പുഴയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിലും മണൽ വാരൽ നിമിത്തവും രൂപപ്പെട്ട കുഴികളും നിരവധി. ഇത്തരത്തിൽ മനുഷ്യനിർമ്മിതമായ ചതിക്കുഴിയിൽ അകപ്പെട്ടാണ് കഴിഞ്ഞ ദിവസം മൂന്ന് മനുഷ്യ ജീവനുകൾ പൊലിഞ്ഞത്. തൂണേരി, ചെക്യാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചേത്തങ്കോട്ട് പുതിയ കോൺക്രീറ്റ് പാലത്തിന്റെ തൂണുകളോട് ചേർന്ന് രൂപപ്പെട്ട ചെളിക്കുഴികൾ അപകടകരമാണ്. ഇവിടെ മുട്ടോളം മാത്രമെ വെള്ളമുള്ളൂവെങ്കിലും അടുത്തിടെ പണി പൂർത്തിയായ പാലത്തിന്റെ പില്ലർ നിർമ്മാണത്തിനായി വിസ്തൃതിയിലെടുത്ത ആഴമേറിയ കുഴികളിൽ വർഷ കാലത്ത് ചെളി ഒഴുകിയെത്തി നിറഞ്ഞതാണ് അപകടക്കെണിയായത്. മുൻകാലങ്ങളിൽ അപകടസാദ്ധ്യത കുറഞ്ഞ ഭാഗങ്ങളിൽ സ്ഥിരമായ അലക്ക് കടവുകളും കുളിക്കടവുകളും ഉണ്ടായിരുന്നു. ഇത്തരം കടവുകൾ അപ്രത്യക്ഷമായതോടെ പുഴയുടെ ഏത് ഭാഗത്തും ഇറങ്ങാമെന്ന സ്ഥിതിയുണ്ടായി.
കഴിഞ്ഞ വിലങ്ങാട് ഉരുൾ പൊട്ടലുമായി ബന്ധപ്പെട്ടുണ്ടായ പ്രളയത്തിൽ ഒഴുകിയെത്തിയ മണ്ണും കല്ലും പുഴയുടെ അടിത്തട്ടിൽ അടിഞ്ഞുകൂടിയതും വിനയായി മാറുകയാണ്. അപകട സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുകയും വേണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.
.................................
പുഴയിലെ കടവുകളിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യുന്ന പ്രവൃത്തി പാതി വഴിയിൽ നിലച്ചതാണ് അപകടത്തിനിടയാക്കുന്നത്. പുഴയിൽ അപകടസാദ്ധ്യത കുറഞ്ഞ സ്ഥലങ്ങൾ കണ്ടെത്തി സ്ഥിരം കടവുകൾ നിർമ്മിക്കണം.
മോഹനൻ പാറക്കടവ്, പ്രസിഡന്റ്
കോൺഗ്രസ് നാദാപുരം ബ്ലോക്ക്
.................
പുഴയിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കാനുള്ള നടപടികൾ ജലസേചനവകുപ്പിന്റെ ഭാഗത്ത് നിന്ന് സമയബന്ധിതമായി ഉണ്ടാവണം.
അബ്ദുറഹിമാൻ പഴയങ്ങാടി,
പാറക്കടവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |