കോഴിക്കോട്: കോഴിക്കോട് - വയനാട് ജില്ലകൾ തമ്മിലുള്ള പ്രധാന യാത്രാ മാർഗമായ താമരശ്ശേരി ചുരം റോഡിൽ വാഹനങ്ങൾ കേടാകുന്നതിനും ഗതാഗതകുരുക്കിനും കുറവില്ല. കുരുക്ക് കുറയ്ക്കാനുള്ള നിർദ്ദിഷ്ട ചിപ്പിലിത്തോട് - തളിപ്പുഴ റോഡ് നിർമ്മാണത്തിന് വഴിയൊരുങ്ങുന്നുമില്ല. പൂഴിത്തോട് - പടിഞ്ഞാറത്തറ ബദൽ പാതയും യാഥാർത്ഥ്യമായില്ല. കഴിഞ്ഞ സർക്കാർ ഡി.പി.ആർ തയ്യാറാക്കാനായി ടെൻഡർ ക്ഷണിച്ചിരുന്നു. വയനാട് മേപ്പാടിയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ആനക്കാംപൊയിൽ - കള്ളാടി തുരങ്കപാത നിർമ്മാണം നിറുത്തിവച്ചിരിക്കുകയാണ്. വയനാട്ടിലേക്കുള്ള ദൂരം കുറയ്ക്കുന്ന, ചരക്കു ഗതാഗതവും സുഗമമാകുന്ന പദ്ധതി ഇതോടെ അനിശ്ചിതത്വത്തിലായി. തുരങ്കപാത, ചുരം റോഡിന് കൃത്യമായ ബദലാകില്ലെങ്കിലും ഇരു ജില്ലകൾ തമ്മിലുള്ള ദൂരം കുറയ്ക്കാം. ചരക്കുവാഹനങ്ങൾ ഇതുവഴി കടത്തിവിട്ടാൽ ചുരം റോഡിലെ കുരുക്കിനും വലിയൊരളവിൽ പരിഹാരമാകും. വിദഗ്ദ്ധ സമിതിയുടെ പഠനത്തിന് ശേഷമേ ഇനി പാത നിർമ്മാണം പുനരരാംഭിക്കൂ. സാങ്കേതികമോ നിയമപരമോ ആയ തടസങ്ങളുണ്ടായാൽ അനിശ്ചിതത്വം തുടരും. അതേസമയം പദ്ധതി ഉപേക്ഷിച്ചിട്ടില്ല.
ചുരം റോഡിൽ 6,7,8 വളവുകളിൽ വീതി കൂട്ടി വശങ്ങൾ കെട്ടി സംരക്ഷിക്കുന്ന പ്രവൃത്തി മന്ദഗതിയിലാണ്. ആറാം വളവിൽ പാറ പൊട്ടിക്കൽ പ്രവൃത്തി ഏതാണ്ട് പൂർത്തിയായി. എട്ടാംവളവിലെ ജോലിയും പുരോഗമിക്കുകയാണ്. മഴയെ തുടർന്ന് പണി നിറുത്തി വയ്ക്കേണ്ടി വന്നിരുന്നു. 2025 ഓഗസ്റ്റിലാണ് വീതികൂട്ടൽ പ്രവൃത്തി തുടങ്ങിയത്. നിർണായക ഭാഗങ്ങളിൽ 16 മീറ്റർ വരെ വീതി കൂട്ടും. സംസ്ഥാന പൊതുമരാമത്ത് വകുപ്പിനാണ് ചുമതല. 2018ൽ അഞ്ചാം വളവ് വീതി കൂട്ടിയിരുന്നു.
വീതി കൂട്ടൽ ഇങ്ങനെ
അനുവദിച്ച തുക 37 കോടി
സംരക്ഷണ ഭിത്തി ഉയരം 15-22 മീറ്റർ
ഗതാഗതം സുഗമമാകുക 14 കിലോമീറ്ററിൽ
എട്ടാം വളവിൽ വാഹനങ്ങൾ കുടുങ്ങി; ചുരത്തിൽ വൻ ഗതാഗത കുരുക്ക്
താമരശ്ശേരി: എട്ടാം വളവിൽ ബി.എം.ഡബ്ല്യു കാർ തകരാറിലായതിനെ തുടർന്ന് താമരശ്ശേരി ചുരത്തിൽ വ്യാഴാഴ്ച രാത്രി മുതൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്. ഏറെ പരിശ്രമത്തിനൊടുവിൽ കാർ മാറ്റിയെങ്കിലും തൊട്ടുപിന്നാലെ ഡീസൽ തീർന്ന് ഒരു ഇന്നോവ കാറും കുടുങ്ങിയതോടെ ഗതാഗത തടസം മണിക്കൂറുകൾ നീണ്ടു. എട്ടാം വളവിന് സമീപത്ത് ഒരു ചരക്കുലോറി തകരാറിലായതും സ്ഥിതി കൂടുതൽ വഷളാക്കി. വ്യാഴാഴ്ച രാത്രി ഒരു മണിയോടെ ചുരമിറങ്ങാൻ തുടങ്ങിയ വാഹനങ്ങൾക്ക് താഴെയെത്തിയത് ഇന്നലെ രാവിലെ ആറ് മണിയോടെയാണ്. മണിക്കൂറുകളോളം വാഹനങ്ങൾ വഴിയിൽ കിടന്നു. വൈകീട്ടോടെയാണ് ഭാഗീകമായി പുനഃസ്ഥാപിച്ചു. നിലവിൽ ചുരത്തിൽ പൊലീസ് നിരീക്ഷണമില്ലാത്തത് സുഗമമായ ഗതാഗതത്തെ ബാധിക്കുന്നുണ്ടെന്ന് യാത്രക്കാർ പരാതിപ്പെട്ടു. സാഹചര്യം കണക്കിലെടുത്ത് ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |