കൽപ്പറ്റ: സ്വാതന്ത്ര്യദിന പുലരികൾ ജെയിംസിനും ഭാര്യ ട്രീസയ്ക്കും മുന്നിലൂടെ കൊഴിഞ്ഞുപോകുന്നു. വയനാട് കളക്ടറേറ്റിന് മുന്നിലെ കുടിലിൽ മഴയും വെയിലും കൊണ്ടും അറിഞ്ഞും കഴിയുകയാണ് ആ കുടുംബം. 2015 ആഗസ്റ്റ് 15ന് ഏഴാം ക്ളാസുകാരായ ഇരട്ടകളായ നിതിന്റെയും വിപിന്റെയും കൈപിടിച്ചെത്തിയതാണ് ഇവിടേക്ക്, ഇപ്പോൾ 4020 ദിനങ്ങളായി. ട്രീസയുടെ പിതാവിന്റെ പേരിലുള്ള 12 ഏക്കർ ഭൂമി വനംവകുപ്പ് പിടിച്ചെടുത്തതിന് എതിരെയുള്ള പോരാട്ടത്തിലാണ് ഈ കുടുംബം.
ഇക്കാലയളവിനിടെ,നിതിനും വിപിനും 23 വയസിലെത്തി. കൊവിഡും പ്രളയവും, ഉരുൾ ദുരന്തങ്ങളുമായെല്ലാം ജീവിതങ്ങൾ, കളക്ടറേറ്റിലെ ഫയലുകളിൽ തൊട്ടു. വി.എസും ഉമ്മൻചാണ്ടിയും രണ്ട് തവണ പിണറായി വിജയനും വി.ഡി.സതീശനും ചിരിക്കുന്ന മുഖമോടെ ഫ്ളക്സ് ബോർഡിൽ നിരന്നു. കളക്ടർമാർ മാറി. രാഹുലിന് ശേഷം പ്രിയങ്കാ ഗാന്ധി എം.പിയായി. പക്ഷേകാഞ്ഞിരങ്ങാട് വില്ലേജിൽ കുട്ടനാട് കാർഡമം കമ്പനിയിൽ നിന്ന് വില കൊടുത്തു വാങ്ങിയ അവകാശപ്പെട്ട ഭൂമിയുടെ ഫയലിന്റെ മാത്രം കെട്ടഴിഞ്ഞില്ല. ജെയിംസിനെയും ഭാര്യ ട്രീസയെയും ജരാനരകൾ ബാധിച്ചു.ഡിഗ്രികഴിഞ്ഞെങ്കിലും വിപിന് ജോലിയൊന്നുമായില്ല.പ്ളസ്ടുകഴിഞ്ഞ്നിതിൻപഠിപ്പു നിറുത്തി.കേസും മറ്റുമായി നടന്നതിനാൽ ഇപ്പോൾ താമസിക്കുന്ന കോഴിക്കോട് തൊട്ടിൽപ്പാലത്തെ കെ.കെ.ജെയിംസിന്റെ പേരിലുള്ള സ്ഥലവും ജപ്തി ഭീഷണിയിലായി.കളക്ടറേറ്റിന്മുന്നിലെകുടില് മാത്രമാണ് ഇവർക്കിപ്പോൾ ആശ്രയം.
തലമുറകളുടെ പോരാട്ടം
കാഞ്ഞിരപ്പിള്ളിയിൽ നിന്നുമെത്തിയ കാഞ്ഞിരത്തിനാൽ ജോർജും സഹോദരൻ ജോസും ചേർന്ന് 1976ലാണ് ഭൂമി വാങ്ങുന്നത്.പിന്നാലെവനംവകുപ്പ് അവകാശവുമായെത്തി. അവിടം കൃഷി ചെയ്ത്1983 വരെ ഭൂമിക്ക് നികുതി അടച്ചു. 2008 ജൂൺ 13നുള്ള ഹൈക്കോടതി ഉത്തരവ് പ്രകാരംഅവിടത്തെകുടിലിൽ നിന്ന്കുടിയൊഴിക്കപ്പെട്ടു.ജോർജ് നിയമപോരാട്ടം തുടർന്നു. വാടക വീട്ടിലായി താമസം.2009 നവംബറിൽ ഭാര്യ ഏലിക്കുട്ടി മരിച്ചു. ഡിസംബർ 13ന് ജോർജും. മകൾ ട്രീസയെ ജെയിംസ് 2001ലാണ് വിവാഹം കഴിക്കുന്നത്. എല്ലാ വിവരവുംഇരുവരും പഠിച്ചു. ഫയൽ നമ്പർ മുതൽ കേസ് നമ്പർ വരെ ജെയിംസിന് ഇന്ന് ഹൃദിസ്ഥമാണ്.
അനുകൂലമായി വി.എസ് സർക്കാർ
2006ൽ വി.എസ്.അച്യുതാനന്ദൻ സർക്കാർ, ഭൂമി കുടുംബത്തിന് വിട്ടുകൊടുക്കാൻ തീരുമാനിച്ചു. ഇതിനെതിരെ 'വൺ എർത്ത് വൺ ലൈഫ്' എന്ന എൻ.ജി.ഒ 2008ൽ സ്റ്റേ വാങ്ങി. തുടർന്നാണ് ഹൈക്കോടതി സ്റ്റേ ഉത്തരവും കുടിയൊഴിക്കലും. പത്ത് കളക്ടർമാർ ഇക്കാലത്തിനിടെ അനുകൂലമായി റിപ്പോർട്ട് നൽകി. എന്നിട്ടും നീതി ലഭിച്ചില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |