
കോഴിക്കോട്: അപകടകരമായ അവസ്ഥയിൽ തുടരുന്ന കെ.എസ്.ആർ.ടി.സി ടെർമിനൽ പൊളിച്ചേ തീരൂ എന്ന് സ്ഥലം എം.എൽ.എ കെ.ജയന്ത്. എന്നാൽ എം.എൽ.എ പറയുംപോലെ പൊളിക്കാൻ പറ്റുമോ എന്ന് ഗതാഗതമന്ത്രി സി.പി.ജോൺ. ഇതു സംബന്ധിച്ച് പഠിക്കണം. അതിനായി വിദഗ്ദ്ധസമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി. ഇന്നലെ കോഴിക്കോട് കെ.എസ്.ആർ.ടി.സി ടെർമിനൽ സന്ദർശിച്ചശേഷം എം.എൽ.എയ്ക്കൊപ്പം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കോഴിക്കോട്ടെ കെ.എസ്.ആർ.ടി.സി ടെർമിനൽ കെ.എസ്.ആർ.ടി.സിയുടേതല്ല. കെ.ടി.ഡി.എഫ്.സിയുടേതാണ്. നിരവധി പരാതികൾ ടെർമിനൽ സംബന്ധിച്ച് ഉയർന്നിട്ടുണ്ട്. അതെല്ലാം പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി സ്റ്റാന്റുകളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ സർക്കാർ എക്‌സ്‌പർട്ട് കമ്മിറ്റി ഉണ്ടാക്കിയിട്ടുണ്ട്. കോഴിക്കോട്ട് അതിന്റെ ചെയർമാൻ എം.എൽ.എയും അംഗങ്ങളായി മേയറും കൗൺസിലറുമടക്കം ജനപ്രതിനിധികളുമുണ്ട്. ഇതിലൊന്നും രാഷ്ട്രീയമില്ല. കാര്യങ്ങൾ മനസിലാക്കി പഠിച്ച് എന്തു ചെയ്യണമെന്ന് ഉടൻ തീരുമാനമെടുക്കുമെന്നും സി.പി.ജോൺ പറഞ്ഞു. അപകടാവസ്ഥയിലുള്ള തൂണുകളും സീലിംഗ് പൊട്ടിവീണ സ്ഥലങ്ങളുമെല്ലാം മന്ത്രി സന്ദർശിച്ചു.
കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് 2021 ൽ മദ്രാസ് ഐ.ഐ.ടി നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു. ടെർമിനലിന്റെ 90 ശതമാനം തൂണുകൾക്കും 80 ശതമാനം ബീമുകൾക്കും സ്ലാബുകൾക്കും ബലക്ഷയമുണ്ടെന്നും അടിയന്തരമായി ഇവ ബലപ്പെടുത്തണമെന്നും നിർമ്മാണത്തിനായി ഏകദേശം 30 കോടിയിലധികം രൂപ ചെലവ് വരുമെന്നുമാണ് 2021 ൽ മദ്രാസ് ഐ.ഐ.ടി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയത്. എന്നാൽ ഇതു സംബന്ധിച്ച് പിന്നീട് നടപടികളൊന്നുമുണ്ടായില്ല.
@ പൊളിച്ചേ തീരൂ: കെ.ജയന്ത് എം.എൽ.എ
വെറുതേ എന്തെങ്കിലും കാട്ടിക്കൂട്ടിയിട്ട് കാര്യമില്ല. അങ്ങേയറ്റം അപകടകരമാണ് കാര്യങ്ങൾ. 78കോടിയാണ് അന്നത്തെ നിർമ്മാണചെലവ്. ഇപ്പോൾ അറ്റകുറ്റപ്പണി നടത്താൻ ഏതാണ്ട് 40 കോടിവേണം. ഒരു ബസിന് ശരിയാംവിധം പാർക്ക് ചെയ്യാൻപോലും കഴിയാത്ത സ്റ്റാൻഡിൽ കോടികൾ മുടക്കി എന്ത് അറ്റകുറ്റപ്പണി?. പൊളിച്ച് മാറ്റി പണിയണം. ഇതിനായി ഒരുപാട് സമരം നടത്തിയിട്ടുണ്ട് കോൺഗ്രസ്. സ്വന്തം സർക്കാർ വന്നതോടെ പ്രതീക്ഷയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |