മൺസൂൺ മൂന്ന് മാസം പിന്നിടുമ്പോൾ 37% കുറവ്
കൽപ്പറ്റ: തെക്കുപടിഞ്ഞാറൻ മൺസൂൺ മൂന്നുമാസം പിന്നിടുമ്പോൾ വയനാട് ജില്ലയിൽ കനത്ത മഴക്കുറവാണ് രേഖപ്പെടുത്തുന്നത്. ഹ്യൂം കാലാവസ്ഥാ ലാബിന്റെ വിശകലനത്തിൽ, ജൂൺ ഒന്നു മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ ജില്ലയിൽ ആകെ ലഭിച്ചത് 1391 മില്ലീമീറ്റർ ശരാശരി മഴയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഈ കാലയളവിൽ ലഭിക്കേണ്ട സാധാരണ ശരാശരി മഴ 2200 മില്ലീമീറ്റർ ആണെന്നിരിക്കെ, 37 ശതമാനത്തിന്റെ കുറവാണ് ഇത്തവണ അനുഭവപ്പെടുന്നത്. ജൂൺ, ജൂലായ് മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഓഗസ്റ്റ് മാസത്തിൽ ഭേദപ്പെട്ട മഴ ലഭിച്ചത് ചെറിയൊരു ആശ്വാസമായെങ്കിലും മൺസൂണിലെ മൊത്തത്തിലുള്ള കുറവ് നികത്താൻ ഇതിനായിട്ടില്ല. ജില്ലയിൽ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് തൊണ്ടർനാട് പഞ്ചായത്തിലെ കുഞ്ഞോം (3986 മി.മീ), മട്ടിലയം (3435 മി.മീ) എന്നീ പ്രദേശങ്ങളിലാണ്. തൊട്ടടുത്തായി വൈത്തിരി പഞ്ചായത്തിലെ ലക്കിടിയിൽ 3730 മി.മീ മഴ ലഭിച്ചു. എന്നാൽ കിഴക്കൻ ഗ്രാമങ്ങളിലേക്കെത്തുമ്പോൾ സ്ഥിതി വിപരീതമാണ്. മുള്ളൻകൊല്ലി പഞ്ചായത്തിലെ മരക്കടവിൽ വെറും 383 മി.മീ മഴയും, നൂൽപുഴ പഞ്ചായത്തിലെ കല്ലുമുക്കിൽ 404 മി.മീ മഴയും മാത്രമാണ് ലഭിച്ചത്. കൂടാതെ മുത്തങ്ങ മേഖലയിൽ 316 മി.മീ എന്ന ഏറ്റവും കുറഞ്ഞ മഴ ലഭ്യതയും രേഖപ്പെടുത്തി.
കുറഞ്ഞ സമയത്തിനുള്ളിൽ കനത്ത തീവ്രതയുള്ള മഴ
മൺസൂൺ പെയ്യുന്ന രീതിയിലും ആശങ്കജനകമായ മാറ്റങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന പരമ്പരാഗത മഴയ്ക്ക് പകരം, ഉച്ചയ്ക്ക് ശേഷം കേന്ദ്രീകരിച്ച് കുറഞ്ഞ സമയത്തിനുള്ളിൽ കനത്ത തീവ്രതയോടെ പെയ്യുന്ന രീതിയാണ് ഇത്തവണ കണ്ടത്. ഇത്തരം മഴ വെള്ളം മണ്ണിലേക്ക് ആഴ്ന്നിറങ്ങാൻ സമയം നൽകാതെ ഉപരിതലത്തിലൂടെ നേരിട്ട് ഒഴുകിപ്പോകാൻ ഇടയാക്കുന്നു.
മഴക്കുറവും വരണ്ട അന്തരീക്ഷവും ജില്ലയിലെ പ്രതിമാസ ശരാശരി ഉയർന്ന താപനിലയെയും സാരമായി ബാധിച്ചു. കൂടുതൽ മഴ ലഭിച്ച ജൂലായ് മാസത്തിൽ അന്തരീക്ഷ തണുപ്പ് കാരണം ശരാശരി ഉയർന്ന താപനില 26 സെൽഷ്യസ് ആയി കുറഞ്ഞിരുന്നെങ്കിലും, മഴ മാറിനിന്ന ജൂൺ (27.9 സി ), ഓഗസ്റ്റ് (27.3 സി) മാസങ്ങളിൽ താപനില ഉയർന്ന തലത്തിൽ തന്നെ തുടരുകയായിരുന്നു.
മൺസൂൺ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും തുടരുന്ന ഈ കനത്ത മഴക്കുറവും, താപനില വ്യതിയാനവും ജില്ലയിൽ കടുത്ത കുടിവെള്ള ക്ഷാമത്തിനും കാർഷിക പ്രതിസന്ധിക്കും വഴിവച്ചേക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |