പാലക്കാട്: സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു. ഈ മാസം ഇതുവരെ മൂന്ന് മരണമാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞദിവസം ചിറ്റൂർ സ്വദേശിനിയായ 13 വയസുകാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു. ആഗസ്റ്റിലെ ആദ്യ പത്തുദിവസം സംസ്ഥാനത്ത് 810 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 2413 പേർക്ക് രോഗം സംശയിക്കുന്നതായും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. ഈ വർഷം ഇതുവരെ 8466 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 പേർ മരിക്കുകയും ചെയ്തു. 10 ദിവസത്തിനിടെ 139 പേർക്കാണ് പാലക്കാട് ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. നാലുദിവസത്തിനിടെ മാത്രം 92 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂലായിൽ ആകെ 295 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. പകൽ കടിക്കുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. മഴ തുടങ്ങിയതോടെ കെട്ടിനിൽക്കുന്ന വെള്ളത്തിൽ മുട്ടയിട്ട് കൊതുകുകൾ പെരുകിയത് രോഗബാധക്ക് കാരണമാകുന്നു. ജൂലായിൽ 3024 പേർക്കാണ് രോഗം ബാധിച്ചത്. 12 പേർ മരിച്ചു. കൊതുകുകടി ഏൽക്കാതിരിക്കാനും അവയുടെ ഉറവിടങ്ങൾ നശിപ്പിക്കാനും ശ്രദ്ധിക്കുകയാണ് രോഗപ്രതിരോധിക്കുന്നതിനുള്ള ഏറ്റവും പ്രധാന വഴി. ഡെങ്കിപ്പനി കൂടാതെ എലിപ്പനി, ഹെപറ്റൈറ്റിസ് എ, ചിക്കൻപോക്സ്, ചിക്കുൻ ഗുനിയ, പകർച്ചപ്പനി, അമീബിക് മസ്തിഷ്‌ക ജ്വരം എന്നിവയും പടരുന്നുണ്ട്. ആഗസ്റ്റിൽ ഏഴുപേർക്കാണ് ഇതുവരെ അമീബിക് മസ്തിഷ്‌ക ജ്വരം കണ്ടെത്തിയത്. ഒരു മരണവുമുണ്ടായി. ജൂലായിൽ 16 പേർക്ക് രോഗം കണ്ടെത്തി. അഞ്ച് പേരാണ് മരിച്ചത്. ഈ വർഷം ഇതുവരെ 164 പേർക്കാണ് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. 43 പേർക്ക് ജീവൻ നഷ്ടമായി. തിങ്കളാഴ്ച 11 പേർക്ക് വീതം എലിപ്പനിയും ഹെപറ്റൈറ്റിസ് എയും കണ്ടെത്തി. ആഗസ്റ്റിൽ ഇതുവരെ 130 പേർക്ക് എലിപ്പനിയും 238 പേർക്ക് ഹെപറ്റൈറ്റിസ് എയും കണ്ടെത്തിയതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. എലിപ്പനി ബാധിച്ച് എട്ടുപേരാണ് 10 ദിവസത്തിനുള്ളിൽ മരിച്ചത്. പകർച്ചപ്പനി ബാധിച്ചാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |