
പത്തനംതിട്ട : കാലാവസ്ഥ വ്യതിയാനംമൂലം ഉൽപ്പാദനം കുറഞ്ഞത് തേൻ കർഷകരെ പ്രതിസന്ധിയിലാക്കി. മുമ്പ് പത്ത് കിലോ ലഭിച്ചിരുന്ന പെട്ടിയിൽ നിന്ന് ഇപ്പോൾ അഞ്ചോ ആറോ കിലോ തേൻ ലഭിച്ചാലായി. നവംബർ , ഡിസംബർ മാസങ്ങളിൽ കൂടുവച്ച് ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ തേൻ വിളവെടുക്കാറാണ് പതിവ്. എന്നാൽ ഇപ്പോൾ വിളവ് ലഭിക്കുന്നതും വൈകിയാണ്. നേരത്തെ കൂട് സ്ഥാപിച്ചവർക്ക് പോലും ഇതുവരെ തേൻ കിട്ടാറായിട്ടില്ല. വനാതിർത്തികളിലുള്ള കർഷകർ വിളവെടുപ്പ് തുടങ്ങി.
വെയിലും മഴയും പ്രശ്നമായി
മഴയില്ലാത്ത ചൂട് കുറഞ്ഞ കാലാവസ്ഥയാണ് തേൻ കൃഷിയ്ക്ക് അനുയോജ്യം. മഴമൂലം തേനിൽ ജലാംശം കലർന്നാൽ ഉപയോഗിക്കാനാകില്ല. ചൂട് വർദ്ധിച്ചാൽ കട്ടപിടിക്കുകയും തേനുൽപാദനം കുറയുകയും ചെയ്യും. കനത്ത ചൂടും ഇടയ്ക്കിടെ പെയ്യുന്ന മഴയുമെല്ലാം ഉൽപാദനത്തിൽ കുറവ് വരാൻ കാരണമായി. തേൻ ഉൽപാദനത്തിന് റബർമരങ്ങളെയാണ് തേനീച്ചകൾ ആശ്രയിക്കുന്നത്. റബർമരങ്ങൾ വെട്ടിമാറ്റുന്നതും മറ്റൊരു കാരണമാണ്.
പരിശീലനത്തിൽ മാറ്റംവേണം
ഖാദി ബോർഡിന്റെയും കൃഷി വിജ്ഞാൻ കേന്ദ്രയുടെയും നേതൃത്വത്തിൽ തേനീച്ച കർഷകർക്ക് പരിശീലനം നൽകുന്നുണ്ട്. മാറിയ കാലാവസ്ഥയിൽ എങ്ങനെ കൃഷിയിൽ മാറ്റം വരുത്തണമെന്നും അതിനുള്ള മാർഗമെന്തെന്നുമുള്ള പരിശീലനം അനിവാര്യമാണ്.
ജില്ലയിൽ വിവിധ പദ്ധതികളിലായി അയ്യായിരത്തോളം
തേനീച്ച കർഷകർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
4892 പേർ കൃഷി ചെയ്യുന്നു.
തേൻ വില കിലോ ഗ്രാമിന്
വൻതേൻ : 350 രൂപ
ചെറുതേൻ : 2500 രൂപ
തേൻ കൃഷി പൊതുവേ കുറവാണ്. വിളവ് ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നു.
കെടി.ജോസ് (കർഷകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |