
പത്തനംതിട്ട : നെൽകർഷകർക്ക് കാർഷികോപകരണങ്ങൾ എത്തിക്കാനും ജലസംരക്ഷണത്തിനുമായി നിർമ്മിച്ച ബണ്ട് കുപ്പണ്ണൂർപ്പാടത്തെ തരിശാക്കി. പരമ്പരാഗത രീതിയിൽ നടത്തിവന്നിരുന്ന കൃഷിരീതിയെ അവഗണിച്ച് നടത്തിയ അശാസ്ത്രീയ നിർമ്മാണമാണ് വിനയായത്. 2020ലാണ് കുപ്പണ്ണൂർ ചാലിന് ചുറ്റും ബണ്ടും ചീപ്പും നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയത്. റീ ബിൽഡ് കേരളയിൽ ലോക ബാങ്ക് സഹായത്തോടെ 2021ൽ മൈനർ ഇറിഗേഷൻ 2.18 കോടി ചെലവഴിച്ച് പദ്ധതി പൂർത്തിയാക്കി. എം.സി റോഡിൽ നിന്ന് ബണ്ടിലേക്ക് എത്താൻ 90 മീറ്റർ നീളത്തിൽ ബണ്ടുറോഡും പണിതു.
പാടത്തെ കർഷകരെ പരിഗണിക്കുകയോ അവരുടെ അഭിപ്രായങ്ങൾ കേൾക്കുകയോ ചെയ്യാതെയായിരുന്നു പദ്ധതി ആസൂത്രണം ചെയ്തത്. ബണ്ടുപണി പൂർത്തിയായെങ്കിലും പാടത്തേക്ക് പരമ്പരാഗത രീതിയിൽ വെള്ളമെത്തിക്കുന്നതിനോ പാടത്തുനിന്ന് ചാലിലേക്ക് വെള്ളം തിരിച്ചുവിടുന്നതിനോ സൗകര്യമുണ്ടായിരുന്നില്ല.
വെള്ളമാണ് പ്രശ്നം
പാടത്ത് നിന്ന് ചാലിലേക്ക് തുറന്നിരുന്ന ഇടത്തോടുകൾ അടച്ചാണ് ബണ്ട് നിർമ്മിച്ചത്. ഇതോടെ മഴക്കാലത്ത് വെളളം ചാലിലേക്ക് ഒഴുകിപ്പോകാതെ പാടത്ത് വെള്ളക്കെട്ടിന് കാരണമായി. ബണ്ട് നിർമ്മാണത്തിനായി ചാലിൽ നിന്ന് ചെളി നീക്കം ചെയ്തത് ജലനിരപ്പ് താഴാനും കാരണമായി. ഇത് വേനലിൽ ജലക്ഷാമം രൂക്ഷമാക്കി. ബണ്ട് നിർമ്മാണം പൂർത്തിയാക്കിയെങ്കിലും ഇതോടൊപ്പം ആസൂത്രണം ചെയ്ത, 40 ലക്ഷം രൂപ ചെലവിൽ മൂന്ന് ചീപ്പുകൾ നിർമ്മിക്കാനുള്ള പദ്ധതി നടന്നില്ല. ഇത് വേനൽക്കാലത്തെ ജലസംരക്ഷണത്തിനും തടസമായി.
ബണ്ടുറോഡിൽ സാമൂഹ്യവിരുദ്ധർ
കുപ്പണ്ണൂരിൽ കൃഷി മുടങ്ങിയതോട് പാടത്തേക്ക് കർഷകർ എത്താതെയായി. രാത്രിയിൽ ബണ്ടുറോഡ് സാമൂഹ്യവിരുദ്ധ താവളമായി. ലഹരി ഉപയോഗവും സാമൂഹ്യവിരുദ്ധ പ്രവർത്തനവും ഇവിടെ പതിവാണ്.
രാത്രികാലങ്ങളിൽ ടാങ്കറുകളിലെത്തിക്കുന്ന കക്കൂസ് മാലിന്യവും ബണ്ടുറോഡിലൂടെ ചാലിലേക്ക് തള്ളുന്നതായി പരാതിയുണ്ട്.
കുപ്പണ്ണൂർച്ചാൽ : അഞ്ച് ഏക്കർ
ബണ്ട് : 2 മീറ്റർ ഉയരത്തിലും 4 മീറ്റർ വീതിയിലും 706 മീറ്റർ നീളത്തിലും.
ബണ്ട് നിർമ്മാണത്തിന് ചെലവിട്ടത് : 2.18 കോടി
കൃഷി വീണ്ടെടുക്കുന്നതിനും ജലാശയം കേന്ദ്രീകരിച്ച് ഗ്രാമീണ ടൂറിസം പദ്ധതി നടപ്പാക്കുന്നതിനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ചാലിൽ മാലിന്യം നിക്ഷേപിക്കുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കും.
പോൾ രാജൻ, പ്രസിഡന്റ്
കുളനട ഗ്രാമപഞ്ചായത്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |