
കല്ലമ്പലം: തെക്കൻകേരളത്തിലെ ഏറ്റവും ചെറിയ പുഴയായ അയിരൂർപ്പുഴ സംരക്ഷിക്കണമെന്നാവശ്യം ശക്തം. മാലിന്യ നിക്ഷേപവും തടയണകൾ തകർന്നതും പുഴയ്ക്കരികിലെ റോഡ് നിർമ്മാണവും അധികൃതരുടെ അവഗണനയുമാണ് പുഴ നശിക്കാൻ കാരണം.
പ്രദേശവാസികൾ കാർഷിക,ഗാർഹികേതര ആവശ്യങ്ങൾക്ക് പുഴയെയാണ് ആശ്രയിക്കുന്നത്. 5പഞ്ചായത്തുകളിലെ ജനങ്ങൾ പുഴയിലെ വെള്ളം ഉപയോഗിച്ചിരുന്നു. നാവായിക്കുളം പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. കേരളത്തിലെ 44 പുഴകളിലൊന്നായ അയിരൂർപ്പുഴയെ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്. അനധികൃത കൈയേറ്റം പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും തോടിന്റെ സ്വാഭാവിക ഒഴുക്ക് പുനഃസ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
പുഴയുടെ ഉത്ഭവം
നാവായിക്കുളം പഞ്ചായത്തിലെ മരുതിക്കുന്ന്, കൂനംച്ചാല്‍, കരവായിക്കോണം, സാമിയാർകുന്ന് എന്നിവിടങ്ങളിലെ കുന്നിൻചരുവുകളിൽ നിന്നാണ് പുഴയുടെ ഉത്ഭവം. ഉത്ഭവസ്ഥാനങ്ങളിൽ ഒന്നായ കൂനൻചാലിൽ പാറക്കെട്ടുകൾ മാത്രമാണ് അവശേഷിക്കുന്നത്. കല്ലമ്പലം, തട്ടുപാലം, കുണ്ടുമൺകാവ്, മുത്താന, പനയറ, ഇലകമൺ, അയിരൂർ എന്നിവിടങ്ങളിലൂടെ 17കിലോമീറ്ററോളം ഒഴുകി ഇടവ, നടയറ കായലിലാണ് പുഴ സന്ധിക്കുന്നത്. നാവായിക്കുളം, ചെമ്മരുതി, ഇലകമൺ, പഞ്ചായത്തുകളിലൂടെയാണ് പുഴ ഒഴുകുന്നത്.
കുടിവെള്ളം കിട്ടാക്കനി
വേനൽ കടുത്തതോടെ പുഴ വറ്റിവരണ്ടു. തോടിന്റെ പല ഭാഗങ്ങളും സ്വകാര്യവ്യക്തികൾ കൈയേറി റോഡ് നിർമ്മിച്ചു. അതോടെ തോടിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുകയും പ്രദേശത്തെ കുടിവെള്ള ലഭ്യതയെ ബാധിക്കുകയും ചെയ്തു. പുഴയുടെ ഉത്ഭവ സ്ഥാനങ്ങളിൽ ഒന്നായ ചിരട്ടക്കുന്ന്,കോട്ടറക്കോണം ഭാഗത്തെ അനധികൃത കൈയേറ്റത്തിനെതിരെ നാട്ടുകാർ പരാതി നൽകിയിട്ടും നടപടിയില്ല.
പ്രതികരണം
അയിരൂർപ്പുഴ സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കും. തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി പുഴയിൽ ചേരുന്ന നീർച്ചാലുകളും തോടുകളും വൃത്തിയാക്കും. അനധികൃത കൈയേറ്റങ്ങൾ പരിശോധിച്ച് നടപടികൾ സ്വീകരിക്കും.
എ.ജെ.ജിഹാദ്
(പ്രസിഡന്റ്, നാവായിക്കുളം ഗ്രാമപഞ്ചായത്ത്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |