
വക്കം: കടയ്ക്കാവൂർ ഗ്രാമഞ്ചായത്തിൽ ജല അതോറിട്ടി പൈപ്പിടാൻ റോഡ് വെട്ടി പൊളിച്ചപ്പോൾ തുടങ്ങിയതാണ് വിളയിൽ മൂല കുന്നുംപുറത്ത്കാരുടെ യാത്രാ ദുരിതം. കടയ്ക്കാവൂർ പഞ്ചായത്തിലെ കീഴാറ്റിങ്ങൽ 3-ാം വാർഡിൽ ഉൾപ്പെടുന്ന വിളയിൽ മൂലയിൽ നിന്നും, കുന്നുംപുറത്തേക്കും, ഐ.ഒ.ബി, സുബ്രഹ്‌മണ്യൻ കോവിലിലേക്കും പോകുന്ന റോഡ് തകർന്നടിഞ്ഞ് നാശമായ അവസ്ഥയിലാണ്.
റോഡ് തുടങ്ങുന്ന ഭാഗത്തിന്റെ മദ്ധ്യത്തിലൂടെയായാണ് ജല അതോറിട്ടി പൈപ്പ് സ്ഥാപിച്ചത്. പൈപ്പ് സ്ഥാപിച്ചതിന് ശേഷം റോഡ് പൂർവസ്ഥിതിയിലാക്കുവാനോ, ടാറിടാനോ ബന്ധപ്പെട്ടവർ ശ്രമിക്കുന്നില്ല.
ഒരു കിലോമീറ്ററോളം വരുന്ന ഭാഗത്ത് ഇപ്പോൾ മെറ്റൽ ഇളകി റോഡിൽ ചിതറി കിടക്കുകയാണ്. ഇതുവഴിയുള്ള കാൽനടയാത്രയും, വാഹനയാത്രയും ദുഷ്കരമാണ്. 250 ഓളം വരുന്ന വീട്ടുകാരുടെ പ്രധാന സഞ്ചാര പാതയാണ് ഇത്തരത്തിൽ തകർന്ന് കിടക്കുന്നത്.
അപകടം പതിവ്
പൊട്ടിപ്പൊളിഞ്ഞ ഭാഗത്തിലൂടെ വാഹനങ്ങൾ ഓടി ഇപ്പോൾ റോഡ് പൂർണ്ണമായും തകർന്ന് മെറ്റലുകൾ വാരിവിതറിയ അവസ്ഥയിലാണ്. ഇരുചക്ര വാഹനങ്ങൾ മെറ്റലുകളിൽ തെന്നിവീണ് അപകടത്തിൽപ്പെടുന്നതും പതിവാണ്. തെരുവ് വിളക്കുകൾ കൃത്യമായി പ്രകാശിക്കാത്തതും അപകടത്തിന് ആക്കംകൂട്ടുന്നു. കാറുകൾ, സ്കൂൾ ബസ്സുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡായിരുന്നു. ഇപ്പോൾ ഓട്ടം വിളിച്ചാൽ പേലും വരാത്ത സാഹചര്യമാണ്.
ചുറ്റിവളഞ്ഞ് യാത്ര
ഇവിടുത്തുകാർ ഒരു കിലോമീറ്ററോളം ചുറ്റി സഞ്ചരിച്ച് പഴയ വില്ലേജാഫീസിന്റെ വഴിയിലൂടെയാണ് പോകുന്നത്. ഈ റോഡിന്റെ അവസ്ഥയും വിഭിന്നമല്ല. വീതി കുറഞ്ഞ റോഡിന്റെ ഒരു വശത്തെ മണ്ണ് ഇടിഞ്ഞിട്ടുണ്ട്. മണ്ണിടിഞ്ഞ ഭാഗത്ത് ഇലക്ട്രിക് പോസ്റ്റ് തറയിൽ ചേർത്തിട്ടിരിക്കുകയാണ്. ഇവിടെയും തെരുവുവിളക്കുകൾ പ്രകാശിക്കുന്നില്ല. കഴിഞ്ഞ ദിവസം ഇവിടെ ഓട്ടോ മറിഞ്ഞ് അപകടമുണ്ടായിരുന്നു. നിരവധി തവണ ബന്ധപ്പെട്ട അധികൃതർക്ക് പരാതികൾ നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ദേശവാസികൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |