കഴക്കൂട്ടം: ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. കല്ലേറിൽ ബസിന്റെ മുൻവശത്തെ ഗ്ലാസ് പൂർണമായും തകർന്നു.
ഇന്നലെ രാവിലെ 10.15ഓടെ പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിനും താമരക്കുളത്തിനും ഇടയിലുള്ള സർവീസ് റോഡിൽലായിരുന്നു സംഭവം.ആറ്റിങ്ങൽ ഡിപ്പോയിലെ ബസിന് നേരെയാണ് ആക്രമണമുണ്ടായത്.സർവീസ് റോഡിൽ നിർമ്മാണം നടക്കുന്ന ദേശീയപാതയുടെ ഉയർന്ന ഭാഗത്തുനിന്ന് ഒരാൾ ബസിന് നേരെ കരിങ്കൽ കഷണം എറിയുകയായിരുന്നു.
ഡ്രൈവർ വക്കം സ്വദേശിയായ രാജു (52) സമയോചിതമായി ബസ് നിയന്ത്രിച്ചതിനാൽ വൻ അപകടം ഒഴിവായി.ആക്രമണത്തിൽ ബസിന്റെ മുൻവശത്തെ ഗ്ലാസ് തകർന്നതിലൂടെ 16,000 രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.കൂടാതെ ട്രിപ്പ് മുടങ്ങിയതിനെ തുടർന്ന് കെ.എസ്.ആർ.ടി.സിക്ക് 17,500 രൂപയുടെ വരുമാന നഷ്ടവും ഉണ്ടായിട്ടുണ്ട്.ആകെ 33,500 രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടതായി പൊലീസ് രേഖകൾ വ്യക്തമാക്കുന്നു. ബസ് ഡ്രൈവർ രാജുവിന്റെ പരാതിയിൽ മംഗലപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |