
ആറ്റിങ്ങൽ: പ്രസിദ്ധമായ പിരപ്പമൺകാട് പാടശേഖരത്തിന് സമീപത്തെ കല്ലണയിലെ കല്ലുകൾ ഇളകി മാറി. കല്ലണയ്ക്ക് കേടുപാടുകളുണ്ടായാൽ പാടശേഖരത്തിലെ കൃഷിയെ ബാധിക്കുമെന്ന് ആശങ്ക. പാടശേഖരസമിതി വിവരം അറിയിച്ചതിനെത്തുടർന്ന് ജലസേചന വകുപ്പധികൃതർ കഴിഞ്ഞദിവസം കല്ലണയും തോടും സന്ദർശിച്ചു.
അണയുടെ മുകൾത്തട്ടിന് താഴെയായി മൂന്നിടത്ത് കൂടി വെള്ളം ഒഴുക്കിവിടുന്നതിന് വിടവുകളുണ്ട്. മുകൾത്തട്ടിൽനിന്ന് താഴേയ്ക്കു പലകയിറക്കി ഈ വിടവുകൾ അടയ്ക്കാനും സംവിധാനമുണ്ട്. പലകയിട്ടുറപ്പിച്ചാൽ അണയിൽ വെള്ളം കെട്ടിനിറുത്താം. ഓരോ ഭാഗത്തും പത്ത് പലകകൾവീതം ഇട്ടാണ് ഉറപ്പിക്കുന്നത്.ഇപ്പോൾ ഒരു വിടവിലൂടെ മാത്രമാണ് സ്ഥിരമായി പലകകൾ ഉറപ്പിച്ചിരിക്കുന്നത്.ഒഴുക്ക് ശക്തമാകുന്ന അവസരങ്ങളിൽ രണ്ടിടത്തെ പലകകൾ നീക്കംചെയ്യും.അണയുടെ ഉയരത്തിൽ വെള്ളം കയറിയാൽ പാടശേഖരത്തിലേക്ക് വെള്ളമെത്തിക്കാ നുള്ള തോട്ടിലേക്കുള്ള പലക നീക്കം ചെയ്യും.അതോടെ പാടശേഖരത്തിന് മദ്ധ്യഭാഗത്ത് കൂടി തോട്ടിലേക്ക് വെള്ളം ഒഴുകും.
കല്ലണ നിർമ്മാണം
1894ൽ മാമം ആറ്റിൽ
പിരപ്പമൺകാട് പാടശേഖരത്തിൽ നെൽക്കൃഷിക്കാവശ്യമായ വെള്ളമെത്തിക്കുന്നതിന്
നീളത്തിലുള്ള കരിങ്കല്ലുകൾ കൊരുത്തുകെട്ടിയും സുർക്കി മിശ്രിതം ഉപയോഗിച്ചുമാണ് അണ നിർമ്മിച്ചിട്ടുള്ളത്.കല്ലുകൾ ഊർന്ന് പോകാതിരിക്കാനായി ഇരുമ്പ് പട്ടകൾകൊണ്ട് കെട്ടിയുറപ്പിച്ചിട്ടുണ്ട്.
നിലവിലെ അവസ്ഥ
അണയുടെ മുകൾത്തട്ടിന് തൊട്ടുതാഴെയുള്ള നാലുകല്ലുകളാണ് ഇപ്പോൾ സ്ഥാനം മാറിയിട്ടുള്ളത്.
ആശങ്കയായി സാങ്കേതികവിദ്യ
കല്ലണയ്ക്ക് ചരിവുണ്ടായി തുടങ്ങിയിട്ടു വർഷങ്ങളായി.ഏലായിൽ കൃഷി ആരംഭിച്ചപ്പോൾ തന്നെ പാടശേഖരസമിതി കല്ലണയുടെ അവസ്ഥകാട്ടി ജലസേചന വകുപ്പിന് നിവേദനം നൽകിയിരുന്നു.നിർമ്മാണത്തിലെ സാങ്കേതികവശം പരിശോധിച്ചാൽ മാത്രമേ ഇതേക്കുറിച്ച് എന്തെങ്കിലും തീരുമാനത്തിലെത്താനാകൂവെന്നാണ് അധികൃതർ പറയുന്നത്.ഏതെങ്കിലും ഒരു ഭാഗം ഇളക്കി അറ്റകുറ്റപ്പണി നടത്തുകയെന്നത് പ്രായോഗികമല്ലെന്ന നിലപാടിലാണ് അധികൃതർ. ഏതെങ്കിലും ഭാഗം ഇളക്കിയാൽ അത് അണയെ മുഴുവൻ ബാധിക്കാനിടയുണ്ടെന്ന് അധികൃതർ പറയുന്നു.ഇപ്പോൾ വെള്ളം കെട്ടിനിൽക്കുന്നതിനാൽ കൂടുതൽ പരിശോധനകൾ നടത്താനാകില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |