
വിതുര: വിതുര പഞ്ചായത്തിലെ തേവിയോട് മണിതൂക്കി വാർഡുകളുടെ അതിർത്തി പ്രദേശമായ മിടാലം മേഖലയിൽ പാമ്പുകളുടെ ശല്യം രൂക്ഷമായതായി പരാതി. രണ്ടാഴ്ചയ്ക്കിടയിൽ തൊഴിലുറപ്പ് തൊഴിലാളികളായ രണ്ട് പേർക്ക് പാമ്പുകളുടെ കടിയേറ്റു. തേവിയോട് സ്വദേശികളായ നിത്യാനന്ദൻ നായർ, ഖദീജ എന്നിവരെയാണ് തൊഴിലുറപ്പ് ജോലിക്കിടയിൽ റോഡരികിലെ കാട് വെട്ടിതെളിക്കുമ്പോൾ പാമ്പ് കടിച്ചത്. ഇരുവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മിടാലം മേഖലയിൽ റോഡരികിൽ കാട് മൂടി കിടക്കുന്ന ഭൂമി പാമ്പുകളുടെ താവളമായി മാറിയതായി നാട്ടുകാർ പറയുന്നു.
മരമൂർഖൻ ഇനത്തിൽപ്പെട്ട പാമ്പുകളാണ് തൊഴിലാളികളെ കടിച്ചത്. ഉടൻ മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിച്ചതിനാലാണ് കടിയേറ്റ ഇരുവരും രക്ഷപ്പെട്ടത്. ഐസർ, ബോണക്കാട് എന്നിവിടങ്ങളിലേക്ക് പോകുന്ന തിരക്കേറിയ വിതുര ജഴ്സിഫാം റോഡിലേക്കും പാമ്പുകൾ ഇറങ്ങുന്നുണ്ട്. മേഖലയിൽ കാട്ടുമൃഗശല്യവും രൂക്ഷമാണ്. നടപടികൾ സ്വീകരിക്കണമെന്ന് മിടാലം നിവാസികൾ ആവശ്യപ്പെട്ടു.
പെരുമ്പാമ്പുകളും
തൊളിക്കോട് വിതുര പഞ്ചായത്തുകളിൽ പെരുമ്പാമ്പുകളുടെ ശല്യവും രൂക്ഷമാണ്. മഴകനത്തതോടെയാണ് പെരുമ്പാമ്പുകളുടെ ശല്യംവർദ്ധിച്ചത്. അടുത്തിടെ നാട്ടിലിറങ്ങി ഭീതി പരത്തിയ അഞ്ച് പെരുമ്പാമ്പുകളെ വനംവകുപ്പിന്റെ ആർ.ആർ.ടി സംഘം പിടികൂടി ഉൾക്കാട്ടിൽ തുറന്നുവിട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |