കോഴിക്കോട്: ഇത്തവണ ഓണത്തിന് പച്ചക്കറികൾ മാത്രമല്ല നിറമുള്ള പൂക്കളും കൃഷിവകുപ്പ് തരും. സുരക്ഷിതമായ പച്ചക്കറികളും പൂക്കളും സ്വന്തം വീട്ടുവളപ്പിൽ തന്നെ ഉത്പ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പ് നടപ്പാക്കുന്ന “ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം” പദ്ധതിയിലാണ് ഇത്തവണ പൂക്കളുടെ കൃഷിയിറക്കുന്നത്. ഓണാഘോഷം മനോഹരമാക്കാൻ മിതമായ നിരക്കിൽ പൂവ് ലഭ്യമാക്കുകയാണ് ലക്ഷ്യം. ചെണ്ടുമല്ലിയാണ് പ്രധാന കൃഷി. ഓണച്ചന്തകൾ ഉൾപ്പെടെയുള്ള പ്രാദേശിക വിപണികൾ വഴിയാകും പ്രധാനമായും വിൽക്കുക. കർഷകർക്ക് നൽകിയ വിത്തുകൾ. 35 ഹെക്ടറിൽ കൃഷി ചെയ്യാനായി മൂന്ന് ലക്ഷം തെെകളാണ് കർഷകർക്ക് നൽകിയത്.കഴിഞ്ഞ മാസം തുടക്കത്തിൽ തന്നെ വിത്തുകൾ നൽകിക്കഴിഞ്ഞു. കർഷകർക്ക് നൽകിയ പച്ചക്കറി വിത്തുകളുടെ നടീലും പൂർത്തിയായി. വിദ്യാർത്ഥികൾ, സഹകരണ സ്ഥാപനങ്ങൾ, വനിതാ കൂട്ടായ്മകൾ, സർക്കാർ ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടനകൾ, ജനപ്രതിനിധികൾ, വിഭാഗങ്ങളുടെ പങ്കാളിത്തത്തോടെ തദ്ദേശസ്ഥാപനങ്ങളുടെയും കൃഷിവകുപ്പിന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. വീട്ടുവളപ്പുകളിലും പൊതുസ്ഥലങ്ങളിലുമായി പരമാവധി കൃഷി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ഒപ്പം ഓണനാളുകളിൽ വിപണിയിൽ ഉണ്ടായേക്കാവുന്ന വിലക്കയറ്റം നിയന്ത്രിക്കുകയും ചെയ്യാം. ഓണച്ചന്തകൾ വഴിയാണ് ഇവയുടെ വിപണനം.
അഞ്ച് ലക്ഷം പച്ചക്കറിത്തൈകൾ
അഞ്ച് ലക്ഷം പച്ചക്കറി തെെകളും 50000 വിത്തുപായ്ക്കറ്റുകളും 5000 ഹെെബ്രിഡ് സീഡുകളുമാണ്
81 കൃഷി ഭവനുകൾ വഴി സൗജന്യമായി കർഷകർക്ക് ലഭ്യമാക്കിയത്. കൃഷി വകുപ്പ് ഫാമുകളിൽ ഉത്പ്പാദിപ്പിച്ചതും വി.എഫ്.പി.സി.കെ ഉത്പാദിപ്പിച്ചതുമായ ഹെെബ്രിഡ് സീഡുകളാണ് ഇവ. ഉത്പ്പാദന ക്ഷമത കൂടിയ തെെകൾ കൃഷിവകുപ്പ് ഫാമുകൾ,കേരള കാർഷിക സർവകലാശാല, അഗ്രോ സർവീസ് സെന്ററുകൾ,കാർഷികകർമ സേനകൾ, ബി.എൽ.എഫ്.ഒ. നഴ്സറികൾ എന്നിവയിൽ നിന്നാണ് വാങ്ങിയത്.
വിത്തുപായ്ക്കിൽ
വെണ്ട, പച്ചമുളക്, തക്കാളി, പയർ, ചീര, പടവലം, കയ്പ, മത്തൻ, വഴുതന.
''ഓണക്കാലത്ത് നമ്മുടെ വീട്ടുവളപ്പിൽ നിന്നുണ്ടാക്കിയ സുരക്ഷിതമായ പച്ചക്കറികൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഒപ്പം ഇത്തവണ പൂക്കളുമുണ്ട്. ഈ മാസം തുടക്കത്തിൽ തന്നെ പച്ചക്കറികൾ നടീൽ കഴിഞ്ഞു. പൂക്കളുടെ വിത്തുകൾ കഴിഞ്ഞ മാസമാണ് നൽകിയത്. ''
- അജയ് അലക്സ്
പ്രിൻസിപ്പൽ കൃഷി ഓഫീസർ
കോഴിക്കോട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |