
വെള്ളറട: ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും പകൽവീട് പ്രവർത്തിക്കുന്നില്ല. വെള്ളറട ഗ്രാമപഞ്ചായത്തിൽ പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് പത്തുലക്ഷം രൂപ ചെവഴിച്ചാണ് കൃഷി ഭവനു സമീപം എല്ലാ ആധുനിക സംവിധാനങ്ങളും ഒരുക്കി പകൽ വീട് പണികഴിപ്പിച്ച് ഗ്രാമപഞ്ചായത്തിന് കൈമാറിയത്.
ആദ്യം വൈദ്യുതി കണക്ഷൻ കിട്ടുന്നതിനുള്ള കാലതാമസം ഉണ്ടായിരുന്നു. എന്നാൽ വൈദ്യുതി ലഭിച്ചിട്ടും പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. പകൽ വീടിന്റെ ചുമതലയ്ക്കുള്ള ആളെ ലഭിക്കാത്തതാണ് പ്രവർത്തനങ്ങൾ ആരംഭിക്കാൻ താമസം നേരിടുന്നതെന്ന് അധികൃതർ പറയുന്നു.
വയോജനങ്ങളിൽ നിന്നും ഒരു കമ്മിറ്റി രൂപീകരിച്ച് ഒരാൾക്ക് കെട്ടിടത്തിന്റെ ചുമതല കൈമാറാനായിരുന്നു തീരുമാനമെങ്കിലും ആരും മുന്നോട്ട് വരാത്തതാണ് പ്രവർത്തനം നീണ്ടുപോകാൻ കാരണം. വെള്ളറടയിലെ വീടുകൾ പ്രവർത്തിപ്പിക്കാത്തതിൽ വയോജനങ്ങൾക്കിടയിൽ ശക്തമായ പ്രതിഷേധമുണ്ട്. ഇവർ നിവേദനവുമായി നിരവധി തവണ പഞ്ചായത്ത് അധികൃതരെ സമീപിച്ചതുമാണ്. വീടുകൾ പ്രവർത്തിപ്പിക്കുന്നതിന് ഒരാളെ നിയമിക്കുന്നതിനും ബ്ളോക്ക് പഞ്ചായത്തിൽ ഓണറേറിയം നൽകുന്നതിനും വ്യവസ്ഥയുണ്ട്.
എല്ലാ സംവിധാനങ്ങളും ഒരുക്കി
വയോജനങ്ങൾക്ക് രാവിലെ 8മതുൽ വൈകിട്ട 5വരെ ഇവിടെ വിശ്രമിക്കുന്നതിനാവശ്യമായ എല്ലാ സംവിധാനങ്ങളും രണ്ടു നിലകളിലായി പണികഴിപ്പിച്ച കെട്ടിടത്തിലുണ്ട്. ആഹാരം പാകം ചെയ്യുന്നതിനുള്ള അടുക്കള, ടിവി, പുസ്തകങ്ങൾ, മരുന്ന് സൂക്ഷിക്കാൻ ഫ്രിഡ്ജ് എന്നിവയും സജീകരിച്ചിട്ടുണ്ട്. പത്തുലക്ഷം രൂപ ബ്ളോക്ക് പഞ്ചായത്ത് ചെലവഴിച്ചതിൽ 7ലക്ഷം രൂപ കെട്ടിടത്തിനും 3 ലക്ഷം രൂപ മറ്റ് സജീകരണങ്ങൾക്കുമാണ് ഒരുക്കിയത്. ഫർണിച്ചറും സജീകരിച്ചു കഴിഞ്ഞു.
കത്തിപ്പാറ കോളനിയിലെ പകൽ വീടും തുറന്നിട്ടില്ല
ഗ്രാമപഞ്ചായത്തിൽ കത്തിപ്പാറ കോളനിയിലും പകൽ വീട് പണികഴിപ്പിച്ച് പ്രവർത്തനമില്ലാതെ കിടക്കുകയാണ്. ഉദ്ഘാടനവും കഴിഞ്ഞു. ബ്ളോക്ക് പഞ്ചായത്ത് മറ്റു ഗ്രാമപഞ്ചായത്തുകളിൽ പണികഴിപ്പിച്ച പകൽ വീടുകളെല്ലാം പ്രവർത്തിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |