സ്വർണവും പണവും തട്ടിയെടുത്തു
അന്തിക്കാട്: സർപ്പദോഷമുണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തി വീട്ടമ്മയുടെ ആറരപ്പവനോളം തൂക്കം വരുന്ന സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ രണ്ട് സ്ത്രീകളെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറേ വെമ്പല്ലൂർ സ്വദേശിനി കൊള്ളിപറമ്പിൽ വീട്ടിൽ സുജാത (28), പടിഞ്ഞാറേ വെമ്പല്ലൂർ പാപ്പിനിവട്ടം സ്വദേശിനി നടവരമ്പത്ത് വീട്ടിൽ റോജ (43) എന്നിവരാണ് അറസ്റ്റിലായത്.
6ന് ഉച്ചയ്ക്ക് 1.20ഓടെയാണ് സംഭവം. കാഞ്ഞാണി പുത്തൻകുളം വല്ലത്തുപറമ്പിൽ സ്വർണ്ണലത (70) യാണ് തട്ടിപ്പിനിരയായത്. പുൽതൈലം വിൽക്കാനെന്ന വ്യാജേന പരാതിക്കാരിയുടെ വീട്ടിലെത്തിയ പ്രതികൾ, വീടിരിക്കുന്ന സ്ഥലത്തിന് സർപ്പദോഷമുണ്ടെന്നും രണ്ട് ദിവസത്തിനകം രണ്ടാമത്തെ മകൻ പാമ്പുകടയേറ്റ് മരിക്കുമെന്നും പറഞ്ഞ് ഭയപ്പെടുത്തുകയായിരുന്നു. സർപ്പകോപം തീർക്കാനായി സ്വർണം കൊണ്ട് നാഗത്തിന്റെ മുട്ടയും ശിലയും തയ്യാറാക്കി സമർപ്പിക്കണമെന്ന് വിശ്വസിപ്പിച്ചു. ഇത് വിശ്വസിച്ച പരാതിക്കാരി തന്റെ കയ്യിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും മൂത്ത മരുമകളുടെ മാലയുമടക്കം ആറര പവനോളം സ്വർണവും 6,500 രൂപയും പ്രതികൾക്ക് കൈമാറി. ആകെ 6,75,000 രൂപയുടെ നഷ്ടമാണ് ഉണ്ടായത്. പ്രതികൾ വീട്ടിൽ നിന്നും പോയതിനുശേഷമാണ് കബളിപ്പിക്കപ്പെട്ട കാര്യം മനസ്സിലായത്. തുടർന്ന് പരാതി നൽകി. പൊലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്. മോഷണ മുതലായ 48 ഗ്രാം സ്വർണ്ണം പ്രതികൾ വിൽപ്പന നടത്തിയ ചെന്ത്രാപ്പിന്നിയിലെ ജ്വല്ലറിയിൽ നിന്ന് വീണ്ടെടുത്തു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ഇൻസ്‌പെക്ടർ കേഴ്‌സൺ.വി. മാർക്കോസ്, എസ്.ഐ മാരായ ഹാസിഷ്, റിജി,സി.പി.ഒമാരായ രേഷ്മ, കിരൺ, ശ്രീജിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഫോട്ടോ: അറസ്റ്റിലായ പ്രതികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |