
വിഴിഞ്ഞം: കടൽ സുന്ദരി മത്സ്യത്തിന്റെ കൃത്രിമ പ്രജനനം നടത്തി വിഴിഞ്ഞം സി.എം.എഫ്.ആർ.ഐ. റോയൽ ഡോട്ടിബാക്ക് എന്നറിയപ്പെടുന്ന സമുദ്ര അലങ്കാര മത്സ്യത്തിന്റെ കൃത്രിമ പ്രജനനമാണ് ഐ.സി.എ.ആർ–കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ വിഴിഞ്ഞം മേഖലാ കേന്ദ്രത്തിൽ വിജയകരമായി പൂർത്തിയാക്കിയത്. അലങ്കാര മത്സ്യമായി ഏറെ പ്രസിദ്ധവും ഉയർന്ന വാണിജ്യ മൂല്യമുള്ളതുമാണ് ഈ മത്സ്യം. ഇതിന്റെ കൃത്രിമ പ്രജനനവും കുഞ്ഞുങ്ങളുടെ ഉത്പാദനവും ആദ്യമായാണ് വിജയകരമായി പൂർത്തിയാക്കുന്നത്. ഒരു മത്സ്യത്തിന് ഏകദേശം 2,200 മുതൽ 3,000 രൂപ വരെ വില വരുമെന്ന് അധികൃതർ പറഞ്ഞു. ഇവയ്ക്ക്, ശരീരത്തിന്റെ ഒരു പകുതി സിന്ദൂരനിറത്തിലും മറുപകുതി മഞ്ഞനിറത്തിലുമാണ്. ഏകദേശം മൂന്ന് വർഷത്തെ ഗവേഷണത്തിന്റെ ഫലമായാണ് ഇവയെ ഹാച്ചറിയിൽ വിജയകരമായി പ്രജനനം നടത്തിയത്. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ചിന്റെ 2025–26 വർഷത്തെ വാർഷിക പദ്ധതിയുടെ ഭാഗമായി ഫിഷറീസ് ഡിവിഷൻ വിഭാഗത്തിൽ തിരഞ്ഞെടുത്ത അഞ്ച് സാങ്കേതിക വിദ്യകളിൽ ഒന്നാണ് ഈ മത്സ്യത്തിന്റെ പ്രജനന സാങ്കേതികവിദ്യ. കടലിൽ നിന്ന് മത്സ്യങ്ങളെ പിടിച്ച് വിപണനം നടത്തുന്ന പരമ്പരാഗത രീതിക്ക് പകരം, ശാസ്ത്രീയമായി മത്സ്യങ്ങളെ പ്രജനനം നടത്തി കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കുന്ന ഈ സാങ്കേതികവിദ്യ, സമുദ്ര അലങ്കാര മത്സ്യ മേഖലയ്ക്ക് പുതിയ ഉണർവ് നൽകുന്നതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |