
വിതുര: ഒടുവിൽ അഞ്ച് മാസത്തിന് ശേഷം വിതുര കലുങ്ക് ജംഗ്ഷനിൽ വെയിറ്റിംഗ് ഷെഡ് നിർമ്മിച്ചു. പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിലെ വിതുരയിലുണ്ടായിരുന്ന കാത്തിരിപ്പ് കേന്ദ്രം ആറ് മാസംമുൻപ് പൊളിച്ചുമാറ്റിയിരുന്നു. ചുള്ളിമാനൂർ പൊൻമുടി റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് വെയിറ്റിംഗ് ഷെഡ് പൊളിച്ചത്. പകരം ഉടൻ കാത്തിരിപ്പുകേന്ദ്രം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടന്നില്ല.
വിതുര ഗവൺമെന്റ് ഹൈസ്കൂൾ,യു.പി.എസ് എന്നീ സ്കൂളുകളിലായി നാലായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.ആയിരത്തിൽ പരം വിദ്യാർത്ഥികൾ ഈ വെയിറ്റിംഗ് ഷെഡിനെയാണ് ആശ്രയിച്ചിരുന്നത്. ഇതുസംബന്ധിച്ച് യാത്രക്കാർ അനുഭവിക്കുന്ന ദുരിതം ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.വിതുര മേഖലാ ഡ്രൈവേഴ്സ് യൂണിയനും പരാതി നൽകിയിരുന്നു. തുടർന്ന് പൊതുമരാമത്ത് റോഡ് വിഭാഗം പ്രശ്നത്തിൽ ബന്ധപ്പെടുകയും വെയിറ്റിംഗ് ഷെഡ് നിർമ്മിക്കുവാൻ തീരുമാനമെടുക്കുകയുമായിരുന്നു.
സാധാരണ റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊളിക്കുന്ന വെയിറ്റിംഗ് ഷെഡുകൾക്ക് പകരം പുതിയ വെയിറ്റിംഗ് ഷെഡുകൾ നിർമ്മിക്കാറില്ല.
യാത്രക്കാരുടെ പ്രധാന ആശ്രയം
തിരുവനന്തപുരം, നെടുമങ്ങാട്, ആര്യനാട്, കാട്ടാക്കട തൊളിക്കോട് ഭാഗത്തേക്ക് സഞ്ചരിക്കേണ്ട നൂറുകണക്കിന് യാത്രക്കാർ ഈ വെയിറ്റിംഗ് ഷെഡിനെയാണ് ആശ്രയിച്ചിരുന്നത്. വിതുരയുടെ ഹൃദയഭാഗമായ കലുങ്ക് ജംഗ്ഷനിൽ പത്തോളം ധനകാര്യസ്ഥാപനങ്ങളും നൂറിൽപ്പരം വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. നിത്യേന ആയിരക്കണക്കിന് പേരാണ് ജംഗ്ഷനിലെത്തുന്നത്. കാത്തിരിപ്പുകേന്ദ്രമില്ലാത്തത് ഇവർക്കും പ്രശ്നമായി മാറിയിരുന്നു.
മുൻ എം.എൽ.എ കെ.എസ്.ശബരീനാഥന്റെ പ്രാദേശിക വികസനഫണ്ടിൽനിന്നും അനുവദിച്ച തുക വിനിയോഗിച്ചാണ് ഇവിടെ അത്യാധുനികരീതിയിലുള്ള കാത്തിരിപ്പുകേന്ദ്രം നിർമ്മിച്ചത്.
റോഡിൽ ബസ് കാത്ത് നിൽക്കുന്നതുമൂലം അപകടങ്ങളും ഉണ്ടാകുന്നുണ്ട്.കാത്തിരിപ്പ് കേന്ദ്രം പൊളിച്ചതോടെ മഴയും വെയിലുമേറ്റ് റോഡിൽ ബസ് കാത്തുനിൽക്കേണ്ട അവസ്ഥയായിരുന്നു. വെയിറ്റിംഗ് ഷെഡ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നേരത്തേ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് ഡി.വൈ.എഫ്.ഐ വിതുര മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഇവിടെ താത്ക്കാലികവെയിറ്റിംഗ് ഷെഡ് നിർമ്മിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |