തിരുവനന്തപുരം: 24 മുതൽ 30 വരെ നടക്കുന്ന ഓണം വാരാഘോഷത്തിൽ 340ലധികം കലാപരിപാടികൾ അവതരിപ്പിക്കും. കവടിയാർ മുതൽ അട്ടക്കുളങ്ങര വരെയും ശാസ്തമംഗലം മുതൽ വെള്ളയമ്പലം വരെയും ദീപാലങ്കാരം ഒരുക്കുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യവും പാരമ്പര്യവും വിനോദസഞ്ചാര സാദ്ധ്യതകളും ഒരുമിച്ച് അവതരിപ്പിക്കുന്ന തരത്തിലാണ് വാരാഘോഷം ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ 35 വേദികളിലായി മൂവായിരത്തിലധികം കലാകാരന്മാർ പങ്കെടുക്കും.ഇത്തവണ കോവളത്തും വേദി അനുവദിച്ചിട്ടുണ്ട്. 21ന് കോവളത്തു നിന്ന് ആരംഭിക്കുന്ന പതാക ഘോഷയാത്ര 23ന് കനകക്കുന്നിൽ സമാപിക്കും. 23ന് വൈകിട്ട് 6ന് ദീപാലങ്കാരങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ. മുരളീധരൻ നിർവഹിക്കും.
24ന് ജവഹർ ബാലഭവനിൽ മാദ്ധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും പ്രത്യേകം അത്തപ്പൂക്കള മത്സരവും സംഘടിപ്പിക്കും. കനകക്കുന്നിനെ ബിസിനസ്,ഫ്യൂച്ചർ,ആർട്ട് ആൻഡ് കൾച്ചർ,ഫുഡ് എന്നിങ്ങനെ നാല് സോണുകളായി തിരിച്ചിട്ടുണ്ട്. തോൽപാവക്കൂത്ത്, കഥകളി ചമയം,ചെണ്ടമേളം എന്നിവ നേരിട്ട് അനുഭവിക്കാനുള്ള ലൈവ് സെഷനുകളും ഇന്ററാക്ടീവ് വിനോദങ്ങളും ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ പ്രമുഖ ഗായകരും കലാകാരന്മാരും പങ്കെടുക്കുന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.14 മാദ്ധ്യമ സ്ഥാപനങ്ങൾ സർക്കാരുമായി സഹകരിച്ച് വിവിധ സ്റ്റേജുകളിൽ കലാപരിപാടികൾ ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 7 മണി വരെ നാടൻ കലാരൂപങ്ങൾ നിശാഗന്ധിയിൽ അരങ്ങേറും. വാരാഘോഷത്തിനെത്തുന്ന വിദേശവിനോദസഞ്ചാരികൾക്കും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്കും നിശാഗന്ധിയിൽ പ്രത്യേക ഇരിപ്പിട സൗകര്യങ്ങൾ ഒരുക്കുമെന്നും മന്ത്രി പി.സി.വിഷ്ണുനാഥ് പറഞ്ഞു.ടൂറിസം വകുപ്പ് സെക്രട്ടറി കെ.ബിജു,വകുപ്പ് ഡയറക്ടർ അഞ്ജന.എം,കെ.ടി.ഡി.സി എം.ഡി ഹർഷിൽ ആർ.മീണ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |