
മുൻ സർക്കാരിന്റെ കാലത്ത് രണ്ടര മാസം കുടിശിക
ഫണ്ട് വക മാറ്റിയ കാരണം എന്ന് ആരോപണം
തൃശൂർ: സർവേ വകുപ്പിലെ സ്ഥിരം ജീവനക്കാർക്കു പുറമെ നൂറുകണക്കിന് താത്കാലിക ജീവനക്കാരെ നിയമിച്ചാണ് ഡിജിറ്റൽ സർവേ ആരംഭിച്ചത്. നിലവിൽ നാലാം ഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ താത്കാലികമായി നിയമിച്ച ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ട് മൂന്നര മാസത്തോളമായി. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് പ്രവർത്തനം ആരംഭിച്ചത്. തുടക്കം മുതൽ തന്നെ ജീവനക്കാർക്ക് ശമ്പളം നൽകുന്നത് മുടന്തിമുടന്തിയായിരുന്നു. കൃത്യമായി ഒരു മാസംപോലും ശമ്പളം നൽകാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് രണ്ടര മാസം കുടിശികയായിരുന്നു. പുതിയ സർക്കാർ അധികാരത്തിൽ വന്നിട്ടും ജീവനക്കാരുടെ ശമ്പളകാര്യത്തിൽ തീരുമാനമായിട്ടില്ല. പ്രതിസന്ധിക്ക് കാരണം പദ്ധതി പ്രവർത്തനത്തിന് നീക്കിവച്ച തുക വകമാറ്റി ചെലവഴിച്ചൂവെന്ന ആരോപണവുമുണ്ട്. എംപ്ലോയ്‌മെന്റ് വഴിയായതിനാൽ 40വയസ് കഴിഞ്ഞവരാണ് ഭൂരിഭാഗവും. സർവേയർമാർ, ഹെൽപ്പർമാർ എന്നിവരെയാണ് എംപ്ലോയ്‌മെന്റ് വഴി നിയമിച്ചിട്ടുള്ളത്. പലരും ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചാണ് ഡിജിറ്റൽ സർവേയിൽ ജോലിയിൽ പ്രവേശിച്ചത്. മഴയും വെയിലും കൊണ്ട് ജോലി ചെയ്യുമ്പോഴും ശമ്പളം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. പാതിവഴിയിൽ ജോലി തന്നെ നഷ്ടപ്പെടുമോയെന്ന ആശങ്കയാണ് ഇവർക്കുള്ളത്.
ആവശ്യങ്ങൾ
ശമ്പള കുടിശിക മുഴുവനായി അനുവദിക്കുക. കരാർ കാലാവധി തുടർച്ചയായി പുതുക്കുകയും അനാവശ്യമായി ഒഴിവാക്കാതിരിക്കുകയും ചെയ്യുക, കരാർ ജീവനക്കാരുടെ ജോലിയിൽ സുരക്ഷ ഉറപ്പാക്കുക, സമയബന്ധിതമായി ശമ്പളം നൽകുക, മുടങ്ങിയ ശമ്പളം ഒരുമിച്ച് നൽകാൻ നടപടിയെടുക്കുക
അവധിയെടുത്ത് പ്രതിഷേധം
ഇന്നലെ ഹെൽപ്പർമാരും സർവേയർമാരും കൂട്ട അവധിയെടുത്ത് കളക്ടറേറ്റിന് മുന്നിൽ പ്രതഷേധസമരം സംഘടിപ്പിച്ചു. 200ഓളം പേർ ധർണയിൽ പങ്കെടുത്തു. തുടർന്ന് ഡെപ്യൂട്ടി ഡയറക്ടറുമായി നടന്ന ചർച്ചയിൽ വരുന്ന 10നുള്ളിൽ ശമ്പളം നൽകാമെന്ന ഉറപ്പിൽ താത്കാലികമായി സമരം അവസാനിപ്പിക്കുകയായിരുന്നു. നടപ്പാക്കിയില്ലെങ്കിൽ അനിശ്ചിത കാലസമരത്തലേക്ക് നീങ്ങുമെന്ന് ഇവർ മുന്നറിയിപ്പ് നൽകി.അതുൽജിത്ത് ടി.ആർ, ആദിത്യരാജ്,അശ്വതി,നന്ദകുമാർ,ബാബു എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |