
ചാലക്കുടി: ഇന്ന് അന്താരാഷ്ട്ര ചക്കദിനം. ജീവിതശൈലി രോഗങ്ങളെ അകറ്റി നിറുത്താൻ ചക്കയും ചക്ക ഉത്പന്നങ്ങളും ശീലമാക്കി മാതൃകയാവുകയാണ് ചാലക്കുടി കിഴക്കെ പോട്ടയിലെ കോമ്പാറക്കാരൻ ജോസ്. ഏക്കർ കണക്കിന് സ്ഥലത്ത് വിവിധ വിളകൾ കൃഷി ചെയ്യുന്ന ജോസേട്ടൻ പത്തുവർഷം മുമ്പാണ് പ്ലാവിനെ അടുത്തറിഞ്ഞതും പ്ലാവ് കൃഷിയിലേക്ക് ആകൃഷ്ടനായതും.ഏക്കർ കണക്കിന് കൃഷിയിടത്തിൽ അഞ്ഞൂറോളം പ്ലാവുകൾ നട്ടു. പ്രമേഹത്തെ അകറ്റുന്നതിന് ഉണക്കിയ ചക്ക മിശ്രിതത്തിൽ അരിപ്പൊടി ചേർത്ത് പുട്ട് ഉണ്ടാക്കാം. പച്ചക്കറിയോടാണ് പഥ്യം. കൂടുതലും ജൈവ ഇനങ്ങൾ.അതുകൊണ്ട് 84ാം വയസ്സിലും ജോസേട്ടൻ പൂർണ്ണ ആരോഗ്യവാൻ. പോട്ടഅതിരപ്പിള്ളി റോഡിൽ അലവി സെന്ററിലെ വീട്ടുപറമ്പിലും തൊട്ടടുത്ത തോട്ടത്തിലും നിറയെ പ്ലാവുകൾ. വിയറ്റ്‌നാം സൂപ്പർ ഏർളി അടക്കമുള്ള സങ്കര ഇനങ്ങൾ. കോടാലി ഇഞ്ചക്കുണ്ടിലെ നാലേക്കറിലും നിറയെ പ്ലാവുകൾ വളരുന്നു.ഇടിച്ചക്ക മുതൽ പല വളർച്ചയുടെ ഘട്ടങ്ങളിലും ഇവ കയറ്റുമതിക്കായി നൽകലാണ് രീതി. ഇന്ന് പടിഞ്ഞാറെ ചാലക്കുടിയിൽ ചക്ക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന അന്താരാഷ്ട്ര ചക്ക ദിനാഘോഷത്തിൽ നൂറോളം കർഷകർ പങ്കെടുക്കും. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ,കുടുംബശ്രീ പ്രവർത്തകർ,ജനപ്രതിനിധികൾ തുടങ്ങിയവർ സെമിനാറിൽ പങ്കെടുക്കും. കേരളത്തിൽ നിന്ന് പ്രതിവർഷം 50 കോടി രൂപയുടെ ചക്കയാണ് കയറ്റി അയക്കുന്നത്.ചക്ക ഉല്പന്നങ്ങളുടെ കയറ്റുമതിയിലൂടെ 150 കോടി രൂപ കേരളത്തിൽ എത്തുന്നു. കേരളത്തിൽ പ്രിയപ്പെട്ട ചക്കയാണ് വരിക്കച്ചക്ക. ഇതിന് 193 ഇനങ്ങളുമുണ്ട്. മണ്ണുത്തിയിലെ കാർഷിക സർവകലാശാലയിൽ 400 ഓളം ഇനം പ്ലാവുകളുമുണ്ട്.ആലപ്പുഴയിൽ ഒഴിച്ച് എല്ലാ ജില്ലകളിലും വ്യാപകമായി പ്ലാവ് കൃഷിയും ചക്കയുടെ ഉപയോഗവും നടക്കുന്നു.
പാഴായിപ്പോകുന്ന ചക്കകളെ പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ സമ്പദ്ഘടന വർദ്ധിപ്പിക്കുന്നതിനും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ലക്ഷ്യമിടുന്നതാണ് ചക്ക കൂട്ടായ്മയുടെ ലക്ഷ്യം.
അനിൽ ജോസ് സംസ്ഥാന കോഡിനേറ്റർ
ഇനിയും കൂടുതൽ പ്ലാവുകൾ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നു
ജോസ് കോമ്പാറക്കാരൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |