
തൃശൂർ: മുണ്ടും കസവുചേലയും കണ്ണടയും അണിഞ്ഞ് പുത്തൻ വൈബിൽ വിദ്യാർത്ഥികൾ. പൂക്കളവും സദ്യവട്ടങ്ങളുമായി സ്‌കൂളുകൾ. കളർ ഡ്രസ് അനുവദിച്ചതോടെ ഒരേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് പല വിദ്യാർത്ഥികളും ഓണാഘോഷത്തിനെത്തിയത്. എൽ.പി. മുതൽ കോളേജ് വരെ ഇന്നലെ ഓണാഘോഷത്തിന്റെ നിറത്തിലായിരുന്നു. കോളേജുകളിലും വൈബായി ഓണാഘോഷം. സർക്കാർ ഓഫീസുകളിലും ജില്ലാ പഞ്ചായത്തിലുമെല്ലാം ആഘോഷം പൊടിപൊടിച്ചു. ഓണാഘോഷത്തോടെ സ്‌കൂളുകൾ അവധിയിലേക്ക് കടന്നതോടെ നഗരം ഓണത്തിരക്കിലേക്കുമായി. തേക്കിൻകാട് മൈതാനിയിൽ നൂറിലേറെ കച്ചവടക്കാർ ഇന്നലെ രാവിലെ തന്നെ ഇടംപിടിച്ചു. വടക്കുന്നാഥന്റെ കിഴക്കേനടയിലെ പൂവിപണിയിലും തിരക്കേറി.
പാലടയ്ക്ക് ഡിമാൻഡ്
ഓണസദ്യയിലെ സൂപ്പർസ്റ്റാർ പാലട പ്രഥമനാണ്. തിരുവോണ നാളിൽ പതിനായിരക്കണക്കിന് ലിറ്റർ പാലടയാണ് ഒരുക്കുക. ബുക്കിംഗ് അവസാനഘട്ടത്തിലെത്തി. ലിറ്ററിന് 200 മുതൽ 250 രൂപ വരെയാണ് നിരക്ക്. ഭൂരിഭാഗം പാലും അന്യസംസ്ഥാനങ്ങളിൽ നിന്നാണെത്തുന്നത്. മിൽമയും കൂടുതൽ പാൽ വിപണിയിലിറക്കുന്നുണ്ട്. സദ്യവട്ടങ്ങൾക്കും ആഴ്ചകൾക്ക് മുമ്പേ ബുക്കിംഗ് തുടങ്ങി. അരി ഉൾപ്പെടെയുള്ള പലചരക്ക് സാധനങ്ങളുടെ വിലക്കയറ്റം സദ്യയിലും പ്രതിഫലിക്കും. വിഭവങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് നിരക്കും ഉയരും. അഞ്ച് പേർക്ക് 2000 മുതൽ 3500 രൂപ വരെയാണ് ചിലയിടങ്ങളിൽ സദ്യവട്ടങ്ങളുടെ വില.
കാഴ്ചക്കുലയ്ക്കും തിരക്ക്
ഓണത്തലേന്ന് നടക്കുന്ന കാഴ്ചക്കുല സമർപ്പണം 25ന്. ഉത്രാട നാളിൽ ഗുരുവായൂരിൽ മാത്രം ആയിരക്കണക്കിന് കാഴ്ചക്കുലകൾ സമർപ്പിക്കും. കൊടുങ്ങല്ലൂർ, തൃപ്രയാർ, കൂടൽമാണിക്യം, പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലും കാഴ്ചക്കുല സമർപ്പണമുണ്ടാകും. തൃക്കാക്കരയപ്പനുള്ള മൂന്നെണ്ണം സെറ്റിന് 150 മുതൽ 200 രൂപ വരെയാണ് വില. പച്ചക്കറിക്ക് കാര്യമായ വിലക്കയറ്റമില്ലെങ്കിലും അരി, പരിപ്പ്, മുളക്, പഞ്ചസാര തുടങ്ങിയ പലചരക്ക് സാധനങ്ങളുടെ വില ഉയർന്നുതന്നെയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |