
കൂടുതൽ ബ്രാൻഡുകൾ നിർമ്മാണം തുടങ്ങുന്നു
കൊച്ചി: ആഗോള സ്മാർട്ട് ഫോൺ നിർമ്മാണത്തിലെ പ്രധാന കേന്ദ്രമായി ഇന്ത്യയുടെ വളർച്ച ശക്തമാകുന്നു. ആപ്പിൾ, സാംസംഗ്, ഷവോമി, വിവ, റിയൽമീ തുടങ്ങിയ കമ്പനികൾക്ക് പിന്നാലെ ഒപ്പോ, വൺപ്ളസ്, റിയൽമി ഫോണുകളുടെ നിർമ്മാണവും ഇന്ത്യയിലെത്തുകയാണ്. രാജ്യത്തെ മുൻനിര ഇലക്ട്രോണിക്സ് കമ്പനിയായ ആംബർ എന്റർപ്രൈസസാണ് ഇതിനായി ധാരണാപത്രത്തിൽ ഒപ്പുവച്ചത്. പരീക്ഷണ ഉത്പാദനം അടുത്ത വർഷം ആരംഭിക്കുമെന്ന് ആംബർ എന്റർപ്രൈസസ് എക്‌സിക്യുട്ടീവ് ചെയർമാനും സി.ഇ.ഒയുമായ ജസ്‌പീർ സിംഗ് പറഞ്ഞു. വാണിജ്യ ഉത്പാദനം 2027-28 സാമ്പത്തിക വർഷത്തിൽ തുടങ്ങും. ഇതിനായി ഒപ്പോയുമായി ധാരണപത്രം ഒപ്പുവെച്ചു. തുടക്കത്തിൽ 80 ലക്ഷം യൂണിറ്റുകളുടെ നിർമ്മാണമാണ് ലക്ഷ്യമിടുന്നത്. രണ്ടാം വർഷം ഉത്പാദനം 1.3 മുതൽ 1.5 കോടി യൂണിറ്റുകളായി ഉയർത്താനാണ് പദ്ധതി. ചൈനയിലെ ബി.ബി.കെ ഇലക്ട്രോണിക്‌സാണ് വിവോ, ഒപ്പോ ബ്രാൻഡുകൾ ആരംഭിച്ചത്.
നിലവിൽ ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ ഫോൺ നിർമ്മാണ രാജ്യമാണ് ഇന്ത്യ. മുന്നൂറിലേറെ മൊബൈൽ നിർമ്മാണ യൂണിറ്റുകളാണ് ഇന്ത്യയിലുളളത്. കയറ്റുമതിയിലും മികച്ച വളർച്ചയാണ് രാജ്യം കൈവരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന സ്മാർട്ട് ഫോണുകളിൽ 99 ശതമാനവും ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നതാണ്.
പ്രധാന ബ്രാൻഡുകളുടെ ഇന്ത്യൻ സാന്നിദ്ധ്യം
സാംസംഗ്
ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട് ഫോൺ നിർമ്മാണ കേന്ദ്രങ്ങളിലൊന്നാണ് സാംസംഗിന് ഉത്തർപ്രദേശിലെ നോയിഡയിലുള്ളത്. ആഭ്യന്തര, കയറ്റുമതി വിപണികൾക്കായി ദശലക്ഷക്കണക്കിന് സ്‌മാർട്ട് ഫോണുകളാണ് ഇവിടെ നിർമ്മിക്കുന്നത്.
ആപ്പിൾ
ഫോക്‌സ്കോൺ, പെഗാട്രോൺ, ടാറ്റ ഗ്രൂപ്പ് എന്നിവയുമായി ചേർന്ന് വിപുലമായ ഉത്പാദന ഫാക്‌ടറിയാണ് ആപ്പിളിന് ഇന്ത്യയിലുള്ളത്.
ഇന്ത്യയിലെ വിപണി വിഹിതം
വിവോ: 18.4 ശതമാനം
സാംസംഗ്: 16.4 ശതമാനം
ഒപ്പോ: 14 ശതമാനം
ആപ്പിൾ: 8 ശതമാനം
ഘടക നിർമ്മാണം അടുത്ത ലക്ഷ്യം
ഇന്ത്യയുടെ ലക്ഷ്യം ഇനി ഫോണുകൾ അസംബിൾ ചെയ്യുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. ഘടക ഭാഗങ്ങളുടെ ആഭ്യന്തര നിർമ്മാണവും മൂല്യവർദ്ധനയിലും നിക്ഷേപം ആകർഷിക്കാനാണ് പുതിയ ശ്രമം. ആംബർ തുടക്കത്തിൽ അസംബ്ളിംഗ്, എസ്.എം.ടി പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പി.സി.ബി ഉൾപ്പെടെയുള്ള ഘടക നിർമ്മാണത്തിലേക്ക് കടക്കുമെന്ന് കമ്പനി വ്യക്തമാക്കി.
മൊബൈൽ ഫോൺ
മൊബൈൽ ഫോൺ മാനുഫാക്ചറിംഗ് പദ്ധതിയിലൂടെ ഇന്ത്യയുടെ നിക്ഷേപ ലക്ഷ്യം
62,000 കോടി രൂപ
പ്രധാന ഉത്പാദകർ
ഫോക്‌സ്കോൺ, ടാറ്റ ഗ്രൂപ്പ്, സാംസംഗ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |