SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.16 AM IST

തത്കാൽ ടിക്കറ്റിൽ റെയിൽവേയ്ക്ക് അധികം കിട്ടുന്നത് 20,000 കോടി

railway

ന്യൂഡൽഹി: കൊവിഡിനുശേഷം ഏർപ്പെടുത്തിയ ഫ്ലെക്‌സി, പ്രീമിയം തത്കാൽ യാത്രാ ടിക്കറ്റ് വിൽപനയിലൂടെ റെയിൽവേ പ്രതിവർഷം 20,000 കോടിരൂപയുടെ അധികവരുമാനം നേടിയെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം രാജ്യസഭയിൽ ജോൺ ബ്രിട്ടാസിനെ അറിയിച്ചു. നാലു വർഷം കൊണ്ട് ലഭിച്ചത് 55,445 കോടി രൂപയുടെ അധിക വരുമാനം.

2019-2020 സാമ്പത്തിക വർഷത്തിൽ 50,669 കോടി രൂപയായിരുന്നു വരുമാനം. 2023-2024ൽ 70,693 കോടി രൂപയായി വർദ്ധിച്ചു. കൊവിഡ് കാലമായ 2020-21ൽ 35,000 കോടിയായി ഇടിഞ്ഞെങ്കിലും തൊട്ടടുത്ത വർഷം മുതൽ പ്രതിവർഷം 20,000 കോടി രൂപയോളമാണ് യാത്രാ ടിക്കറ്റ് വിൽപനയിൽ മാത്രം അധികം ലഭിച്ചത്. യാത്രാ ടിക്കറ്റ് വിൽപന 2020-21ൽ 15,248 കോടി രൂപയായിരുന്നത് 2023-24ൽ 70,693 കോടി രൂപയായി ഉയർന്നു.

കൊവിഡിനുശേഷം കൊണ്ടുവന്ന ഫ്ലെക്സി നിരക്കുകൾ, പ്രീമിയം തത്കാൽ എന്നിവയ്ക്ക് ഉയർന്ന നിരക്കാണ് ഈടാക്കുന്നത്. തത്കാൽ, ടിക്കറ്റ് റദ്ദാക്കൽ നിരക്കുകളിൽ ഭീമമായ വർദ്ധനവു വരുത്തി. ഫ്ലെക്സി, തത്കാൽ, പ്രീമിയം തത്കാൽ, ടിക്കറ്റ് റദ്ദാക്കൽ എന്നിവയിൽ നിന്ന് ലഭിച്ച വരുമാനത്തിന്റെ കൃത്യമായ കണക്കുകൾ മന്ത്രി നൽകിയില്ല. വരുമാനം കൂടിയിട്ടും കോവിഡ് സമയത്ത് റദ്ദാക്കിയ മുതിർന്ന പൗരന്മാർ അടക്കമുള്ളവരുടെ റിസർവേഷൻ ആനുകൂല്യങ്ങൾ പുനഃസ്ഥാപിച്ചിട്ടില്ലെന്ന് ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360