
ന്യൂഡൽഹി: ജമ്മു കാശ്മീരിലെ കത്വയിലെ വനത്തിലൊളിച്ചിരുന്ന ജയ്ഷെ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരനു കൂടി വീരമൃത്യു. ഇതോടെ വീരമൃത്യു വരിച്ച പൊലീസുകാരുടെ എണ്ണം നാലായി. അതേസമയം,ഏറ്റുമുട്ടലിൽ ഒരു ഭീകരനെ കൂടി സേന വധിച്ചു.
ഇക്കഴിഞ്ഞ 23ന് പാക് അതിർത്തിയിൽ നുഴഞ്ഞു കയറിയ ഭീകരർ കത്വയിലെ സുഫൈൻ മേഖലയിലുള്ള വനത്തിൽ ഒളിച്ചിരിക്കുകയായിരുന്നു. സൈന്യം,എൻ.എസ്.ജി,ബി.എസ്.എഫ്,സി.ആർ.പി.എഫ്,ജമ്മു കാശ്മീർ പൊലീസ് എന്നിവ സംയുക്തമായി തെരച്ചിൽ നടത്തുന്നതിനിടെ ഗ്രനേഡുകളും റോക്കറ്റുകളും ഉപയോഗിച്ച് ഭീകരർ ആക്രമിച്ചു. വ്യാഴാഴ്‌ച രാവിലെ എട്ടുമണിക്ക് തുടങ്ങിയ ഏറ്റുമുട്ടൽ രാത്രിയും തുടർന്നു. കൂടുതൽ സൈനികരെ ഹെലികോപ്‌ടറിൽ എത്തിച്ചിരുന്നു. മൂന്ന് പൊലീസുകാർ വീരമൃത്യു വരിച്ചുവെന്നാണ് ആദ്യ റിപ്പോർട്ടുകൾ വന്നത്. കാണാതായ ഒരാളുടെ മൃതദേഹം ഡ്രോൺ ഉപയോഗിച്ച് നടത്തിയ തെരച്ചിലിൽ കണ്ടെടുക്കുകയായിരുന്നു.
ഡി.എസ്.പി അടക്കം 7 സുരക്ഷാ സൈനികർക്ക് പരിക്കേറ്റു. ഇവരെ കത്വയിലെയും ജമ്മുവിലെയും ആശുപത്രികളിലേക്ക് മാറ്റി. ഏറ്റുമുട്ടൽ സ്ഥലത്ത് കുടുങ്ങിയ ഒരു സബ് ഡിവിഷണൽ പൊലീസ് ഓഫീസർ അടക്കം അഞ്ച് പൊലീസുകാരെ പിന്നീട് രക്ഷപ്പെടുത്തി.
പാകിസ്ഥാൻ അതിർത്തിയോട് ചേർന്ന ഹിരാനഗർ സെക്ടറിലെ സന്യാൽ ഗ്രാമത്തിന് സമീപം ഞായറാഴ്ച വൈകുന്നേരം പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുമായി അഞ്ച് ഭീകരർ ഏറ്റുമുട്ടിയിരുന്നു. അവിടെ നിന്ന് രക്ഷപ്പെട്ട സംഘമാണ് 35 കിലോമീറ്റർ അകലെ സുഫൈനിലെ വനത്തിൽ ഒളിച്ചത്.
തുടർന്ന് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ,ഡ്രോണുകൾ,സ്നിഫർ നായ്ക്കൾ എന്നിവയുടെ സഹായത്തോടെ നടത്തിയ തെരച്ചിൽ നടത്തിയിരുന്നു. തിരച്ചിലിനിടെ വെടിയുണ്ട നിറച്ച നാല് മാഗസിനുകൾ,രണ്ട് ഗ്രനേഡുകൾ,ഒരു ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്,സ്ലീപ്പിംഗ് ബാഗുകൾ,ട്രാക്ക് സ്യൂട്ടുകൾ,ഐ.ഇ.ഡികൾ നിർമ്മിക്കുന്നതിനുള്ള വസ്തുക്കൾ എന്നിവ കണ്ടെത്തി. ചിലർ വെള്ളം ചോദിച്ചു വന്നതായി ഗ്രാമീണർ അറിയിച്ചിരുന്നു. അന്വേഷണത്തിൽ നാടോടികളായ ഇടയന്മാർ നിർമ്മിച്ച കുടിലുകളിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചു. തുടർന്നാണ് ഡി.ജി.പി നളിൻ പ്രഭാത്,ജമ്മു സോൺ ഐ.ജി ഭീം സെൻ ടൂട്ടി എന്നിവരുടെ മേൽനോട്ടത്തിൽ തെരിച്ചിൽ തുടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |