
ന്യൂഡൽഹി: പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്ന പദ്ധതി വിജയിച്ചതോടെ എഥനോൾ അധിഷ്ഠിത പാചക ഇന്ധനം ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ. നയരൂപീകരണ ചർച്ചകൾ പെട്രോളിയം മന്ത്രാലയം ആരംഭിച്ചു.
തുടക്കത്തിൽ വീട്ടാവശ്യത്തിന് നൽകില്ല. ഹോട്ടലുകൾ, തട്ടുകടകൾ, കമ്മ്യൂണിറ്റി കിച്ചണുകൾ, സർക്കാർ- പൊതുമേഖലാ ക്യാന്റീനുകൾ തുടങ്ങിയവയിൽ എഥനോൾ സ്റ്റൗവുകൾ സ്ഥാപിക്കാനാണ് ശ്രമം. ശേഷം ഗാർഹികാവശ്യത്തിനായി വിതരണം ആരംഭിക്കും.
രാജ്യത്ത് എഥനോൾ ഉത്പാദനം വർദ്ധിച്ചതും പശ്ചിമേഷ്യൻ യുദ്ധ സാഹചര്യവുമാണ് പുതിയ നീക്കത്തിനു പ്രേരിപ്പിക്കുന്നത്.
ഗതാഗതമേഖലയ്ക്ക് ആവശ്യമായതിനേക്കാൾ എഥനോൾ ഉത്പാദിപ്പിക്കുന്നുണ്ട്. പാചക ഇന്ധന മേഖലയിൽ എഥനോൾ ബദലായി വിജയിച്ചാൽ ഉയർന്ന വിലയ്‌ക്കുള്ള എൽ.പി.ജി ഇറക്കുമതി കുറയ്ക്കാമെന്ന പ്രതീക്ഷയിലാണ് കേന്ദ്രം. കൂടാതെ കരിമ്പ്, ചോളം, ധാന്യങ്ങൾ എന്നിവയിൽ നിന്നുള്ള എഥനോൾ ഉത്പാദനം വർദ്ധിക്കുന്നത് കാർഷിക മേഖലയ്ക്കും ഗുണം ചെയ്യും.
പ്രത്യേക സ്റ്റൗ വേണം
നിലവിലുള്ള എൽ.പി.ജി സിലിണ്ടറുകളിലോ സ്റ്റൗവിലോ എഥനോൾ നേരിട്ട് ഉപയോഗിക്കാൻ കഴിയില്ല. എഥനോളിന്റെ ജ്വലനരീതിക്ക് അനുസൃതമായി രൂപകൽപ്പന ചെയ്ത പ്രത്യേക സ്റ്റൗ വേണ്ടിവരും.
ജനപ്രിയമാക്കാൻ സബ‌്സിഡി
ജനങ്ങളെ എഥനോളിലേക്ക് ആകർഷിക്കാൻ മികച്ച സബ്‌സിഡി നൽകാനും ആലോചനയുണ്ട്. എൽ.പി.ജിയെക്കാൾ വിലക്കുറവുള്ള എഥനോളിന് സബ്സിഡി കൂടി നൽകിയാൽ വളരെവേഗം ജനപ്രിയമാകുമെന്ന കണക്കുകൂട്ടലിലാണ് സർക്കാർ. ഗ്രാമീണമേഖലകളിൽ ഉൾപ്പെടെ വിതരണ ശൃംഖല സ്ഥാപിക്കാനും ഉദ്ദേശ്യമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |