ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ കഴിഞ്ഞ 12 വർഷത്തെ ഭരണത്തിനിടെ ഇതു മൂന്നാം തവണയാണ് ബഹുജന പ്രക്ഷോഭത്തിൽ കാലിടറുന്നത്. ദേശീയ പൗരത്വ രജിസ്റ്റർ(എൻ.ആർ.സി), 2020-ലെ മൂന്ന് കാർഷിക നിയമങ്ങൾ, ഇപ്പോൾ നീറ്റ് ചോദ്യപേപ്പർ ചോർച്ച എന്നിവയിൽ.
ഠ സി.എ.എ-എൻ.ആർ.സി
പൗരത്വ ഭേദഗതി ബില്ലിനെതിരേ രാജ്യവ്യാപക പ്രക്ഷോഭം നടക്കുന്നതിനിടെയാണ് ദേശീയ തലത്തിൽ എൻ.ആർ.സി. നടപ്പാക്കാനുള്ള തീരുമാനത്തിൽ സർക്കാർ അയവ് വരുത്തുന്നത്.
എൻ.ആർ.സി നടപ്പാക്കുമെന്ന് വിജ്ഞാപനം പുറപ്പെടുവിക്കാത്ത പശ്ചാത്തലത്തിലും വിഷയത്തിൽ സർക്കാർ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് പ്രധാനമന്ത്രിക്ക് വിശദീകരണം നൽകേണ്ടി വന്നു. നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ആവർത്തിച്ച് പറയുമ്പോഴായിരുന്നു ജനരോഷത്തെത്തുടർന്നുള്ള ഈ മലക്കം മറിച്ചിൽ.
ഠ കർഷക സമരം
ഒരു വർഷത്തിലധികം നീണ്ട കർഷക സമരത്തിലായിരുന്നു രണ്ടാംവട്ടം കൈപൊള്ളിയത്. സർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം ആദ്യം കണ്ടില്ലെന്ന് നടിച്ചെങ്കിലും നാൾക്കുനാൾ സമരം രൂക്ഷമായതോടെ നിലപാട് മാറ്റേണ്ടി വന്നു. മോദിക്ക് നേരിട്ട് പിന്മാറ്റം പ്രഖ്യാപിക്കേണ്ടി വന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നുവെന്നു മാത്രമല്ല കർഷകരോട് മോദി മാപ്പ് പറയുകയും ചെയ്തു.
ഠ ചോദ്യപേപ്പർ ചോർച്ച
പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ പോലുമില്ലാതെ ഒരുകൂട്ടം വിദ്യാർത്ഥികൾ ആരംഭിച്ചസമരം രാജ്യം ഒന്നടങ്കം ഏറ്റെടുത്തതോടെ മോദി സർക്കാരിന് വീണ്ടും നിലപാട് തിരുത്തേണ്ടി വന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |