
തിരുവനന്തപുരം: രാജ്യത്തെ വിദ്യാർത്ഥി സമൂഹത്തിന്റെ ഇച്ഛാശക്തിക്ക് മുന്നിൽ കേന്ദ്ര സർക്കാരിന്റെ ധാർഷ്ട്യം ഒടുവിൽ മുട്ടുകുത്തിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി, അഴിമതിക്കും വിദ്യാഭ്യാസ മേഖലയിലെ തെറ്റായ നയങ്ങൾക്കുമെതിരെ തെരുവിലിറങ്ങിയ യുവത രചിച്ച ഐതിഹാസിക വിജയമാണെന്ന് അദ്ദേഹം ഫേസ് ബുക്ക് കുറിപ്പിൽ പറഞ്ഞു. മോദി സർക്കാരിന്റെ അമിതാധികാര വാഴ്ചയ്‌ക്കേറ്റ കനത്ത തിരിച്ചടി കൂടിയാണ് ഈ സമരത്തിന്റെ വിജയം. പ്രതിഷേധങ്ങളെ ഏകാധിപത്യ പ്രവണതകളോടെ നേരിട്ട ബി ജെ പി സർക്കാരിന് ജനാധിപത്യത്തിന്റെ കരുത്തെന്താണെന്ന് ബോദ്ധ്യപ്പെട്ടു. ഒരു മന്ത്രി പടിയിറങ്ങിയത് കൊണ്ട് മാത്രം അവസാനിക്കുന്നതല്ല രാജ്യത്തെ വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രതിസന്ധി. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ നീറ്റ് പരീക്ഷയുടെ ചുമതലയിൽ നിന്ന് മാറ്റുകയോ, ഉടച്ച് വാർക്കുകയോ വേണമെന്നും പിണറായി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |