
ജക്കാർത്ത: മണിക്കൂറുകളുടെ,വ്യത്യാസത്തിലുണ്ടായ രണ്ട് ശക്തമായ ഭൂകമ്പങ്ങളിൽ വിറച്ച് ഇൻഡോനേഷ്യ. .ഇന്നലെ പുലർച്ചെ 4.58ന് ഫ്ലോറസ് ദ്വീപിലായിരുന്നു ആദ്യ ഭൂകമ്പം. ഇവിടെ 47 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. വൈകിട്ട് 5.54ന് വടക്കൻ സുമാത്രയിൽ ശക്തമായ രണ്ടാമത്തെ ഭൂകമ്പം രേഖപ്പെടുത്തി. ആളപായമില്ല.
ഫ്ലോറസ് ദ്വീപിന്റെ വടക്കൻ തീരത്ത് കടലിനടിയിൽ 15 കിലോമീറ്റർ ആഴത്തിൽ 7.7 റിക്ടർ സ്കെയിൽ തീവ്രതയിലായിരുന്നു ആദ്യ ഭൂകമ്പം. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും പിന്നീട് പിൻവലിച്ചു. ഒരു മീറ്ററിൽ താഴെയുള്ള ചെറിയ സുനാമിത്തിരകൾ മേഖലയിലുണ്ടായി. ഫ്ലോറസിലുടനീളമുണ്ടായ ശക്തമായ പ്രകമ്പനത്തിൽ കെട്ടിടങ്ങൾ നിലം പൊത്തി. ജനങ്ങൾ പരിഭ്രാന്തരായി തെരുവിലൂടെ ഓടി.
ഫ്ലോറസ് ദ്വീപിൽ ചെറുതും വലുതുമായ തുടർ ചലനങ്ങൾ ആവർത്തിച്ചു. രാത്രിയിൽ ഉറക്കമില്ലാതെ ഭീതിയോടെ തുറസായ സ്ഥലങ്ങളിൽ കഴിയേണ്ട അവസ്ഥയിലായി ജനം. വൈദ്യുതി വിതരണവും ആശയവിനിമയ സംവിധാനങ്ങളും താറുമാറായത് രക്ഷാപ്രവർത്തനത്തിന് തടസമായി. റോഡുകളിൽ മണ്ണിടിച്ചിലുണ്ടായതോടെ ചില വിദൂര ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. ലോകത്ത് ഏറ്റവും കൂടുതൽ ഭൂകമ്പ, അഗ്നിപർവ്വത സ്ഫോടന സാദ്ധ്യതയുള്ള പ്രദേശങ്ങളിലൊന്നാണ് ഇൻഡോനേഷ്യ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |