
ന്യൂഡൽഹി: ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ 15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു; 26 സർവീസുകൾ റദ്ദാക്കി. 390ലേറെ വിമാന സർവീസുകൾ വൈകി. ഇന്നലെ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിലാണ് നഗരം മുങ്ങിയത്. ജനക് പുരിയിൽ അഞ്ചുമണിക്കൂറിനുള്ളിൽ പെയ്തത് 67 മില്ലിമീറ്റർ മഴ. ഛത്തർപൂരിൽ 57 മില്ലിമീറ്ററും പിതാംപുരയിൽ 35 മില്ലിമീറ്ററും സഫ്ദർജംഗിൽ 29 മില്ലിമീറ്ററും മഴയുണ്ടായി.
വിമാനങ്ങളിൽ 12 എണ്ണം ജയ്പുരിലേക്കും രണ്ടെണ്ണം ചണ്ഡീഗഢിലേക്കും ഒരെണ്ണം ലഖ്നൗവിലേക്കുമാണ് വഴിതിരിച്ചുവിട്ടത്. എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി.
മഥുര റോഡ്, കനോട്ട് പ്ലേസ്, ഭൈറോൺ മാർഗ്, ഐ.ടി.ഒ, സഖിറ അണ്ടർപാസ് എന്നിവിടങ്ങളിൽ വെള്ളക്കെട്ടിനെ തുടർന്ന് ഗതാഗതം താറുമാറായി. ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമായി. ജില്ലകളിൽ കനത്ത മഴയ്ക്ക് റെഡ് അലർട്ടും മറ്റു മേഖലകളിൽ യെല്ലോ,ഓറഞ്ച് മുന്നറിയിപ്പുകളും നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |