
ന്യൂഡൽഹി: ദേശീയപാതകളിലെ ടോൾ പിരിവിൽ വൻ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കേസിന്റെ പശ്ചാത്തലത്തിൽ ഏഴു സംസ്ഥാനങ്ങളിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ(ഇ.ഡി) മിന്നൽ പരിശോധന.
ഉത്തർപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ജമ്മു കശ്മീർ, മദ്ധ്യപ്രദേശ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലും ഡൽഹിഎൻ.സി.ആറിലും പതിനാല് ടോൾ പ്ലാസകളിലാണ് പരിശോധന നടത്തിയത്.
അനധികൃത സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വ്യാജ രസീതുകൾ തയ്യാറാക്കിയെന്നും പിരിച്ചെടുത്ത പണം ഔദ്യോഗിക കണക്കിൽപ്പെടാതെ മാറ്റിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി ഇ.ഡി അറിയിച്ചു. ടോൾ പ്ലാസകളിൽ ഇത്തരം സോഫ്റ്റ്‌വെയർ ഉപയോഗിച്ചതിന് ഫോറൻസിക് പരിശോധനയിലും എൻ.എച്ച്.എ.ഐ രേഖകളിലും തെളിവുകൾ ലഭിച്ചതായാണ് വിവരം.
രണ്ട് പൊലീസ് കേസുകളുടെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ.ഡി അന്വേഷണം ആരംഭിച്ചത്. ലഖ്നൗവിലെ ഇ.ഡി സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഡിജിറ്റൽ ഉപകരണങ്ങൾ, രേഖകൾ, സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ എന്നിവ പരിശോധനയിൽ ശേഖരിക്കുന്നുണ്ട്.
ഡിജിറ്റൽ ഉപകരണങ്ങളും സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഉൾപ്പെടെ നിർണായക തെളിവുകൾ ശേഖരിച്ചതായാണ് വിവരം. തട്ടിപ്പിലൂടെ ലഭിച്ച പണം എവിടേക്കാണ് ഒഴുകിയതെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവരാരെന്നും കണ്ടെത്താനുള്ള നടപടികൾ ഇ.ഡി ശക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |