
കൊൽക്കത്ത: തിരഞ്ഞെടുപ്പ് ചൂടിനൊപ്പം പശ്ചിമബംഗാളിലെ ആഹാര രീതികൾ സംബന്ധിച്ച ചർച്ചകളും തർക്കങ്ങളും ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷേത്രസന്ദർശനം ശ്രദ്ധനേടുന്നു. മാംസാഹാര പ്രസാദത്തിന് പേരുകേട്ട കൊൽക്കത്തയിലെ താന്താനിയ കാളിബാരി ക്ഷേത്രത്തിലാണ് മോദി ദർശനത്തിനെത്തിയത്. 300 വർഷം പഴക്കമുള്ള ക്ഷേത്രം ഇന്ത്യയിലെ ചരിത്രപ്രസിദ്ധ സ്ഥലങ്ങളിലൊന്നുകൂടിയാണ്.
മാംസാഹാരം പ്രസാദമായി നൽകുന്ന ഇന്ത്യയിലെ ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണ് താന്താനിയ കാളിബാരി. ആദ്ധ്യാത്മികാചാര്യനായ രാമകൃഷ്ണ പരമഹംസർ ഒരിക്കൽ ഹിന്ദു സാമൂഹിക പരിഷ്കർത്താവും തത്വചിന്തകനുമായ ബ്രഹ്മാനന്ദ കേശവ് ചന്ദ്ര സെന്നിന്റെ രോഗശാന്തിക്കായി ക്ഷേത്രത്തിലെ പ്രതിഷ്ഠയായ മാ സിദ്ധേശ്വരിക്ക് 'ദബ്-ചിംഗ്രി' (തേങ്ങയിൽ വേവിച്ച ചെമ്മീൻ) സമർപ്പിച്ച് പ്രാർത്ഥിച്ചു. തുടർന്ന് ഇത് പ്രസാദമായി നൽകുന്നത് ഭക്തർ പിന്തുടരുകയായിരുന്നു.
ബംഗാളികളുടെ ആഹാര രീതി തിരഞ്ഞെടുപ്പിലെ ചൂടേറിയ ചർച്ചാവിഷയങ്ങളിലൊന്നാണ്. ബിജെപി അധികാരത്തിലെത്തിയാൽ സംസ്ഥാനത്തിന്റെ ആഹാര രീതികളിൽ ഇടപെടുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി ഉൾപ്പെടെയുള്ള തൃണമൂൽ കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു. എൻഡിഎ ഭരണത്തിലുള്ള ബീഹാറിലും ഗുജറാത്തിലും ഉത്സവ സമയങ്ങളിൽ മീനിന്റെയും മാംസത്തിന്റെയും വില്പന നിയന്ത്രിച്ചിരിക്കുന്നതാണ് ഉദാഹരണമായി നേതാക്കൾ ചൂണ്ടിക്കാട്ടിയത്.
എന്നാൽ ആരോപണങ്ങൾ ബിജെപി നിഷേധിച്ചിരുന്നു. മാംസാഹാരം നിരോധിക്കാൻ ആലോചിക്കുന്നില്ലെന്നും ജനങ്ങളുടെ ആഹാര ഇഷ്ടാനിഷ്ടങ്ങളെ ബഹുമാനിക്കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് സാമിക് ഭട്ടാചാര്യയും കേന്ദ്രമന്ത്രി സുകന്ത മജുംദാറും വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |