
ഭോപ്പാല്‍: പ്രണയം ആര്‍ക്കും ആരോടും തോന്നാവുന്ന ഒന്നാണ്, അതിന് ജാതിയോ മതമോ ദേശമോ വര്‍ണമോ ഒന്നും തന്നെ പ്രസക്തമല്ല. ഈ പറഞ്ഞതിന് നിരവധി ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റും തന്നെയുണ്ട്. എന്നാല്‍ മദ്ധ്യപ്രദേശിലെ ഒരു ജയിലില്‍ മൊട്ടിട്ടത് പ്രണയത്തിന്റെ അപൂര്‍വ കഥയാണ്. ജയിലറായി ജോലി ചെയ്യുന്ന യുവതിക്ക് പ്രണയം തോന്നിയത് കൊലപാതക കേസിലെ പ്രതിയും ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്ത ആളോടുമാണ്. ഒടുവില്‍ അവര്‍ വിവാഹിതരാകുകയും ചെയ്തു.
മദ്ധ്യപ്രദേശിലെ സത്‌ന സെന്‍ട്രല്‍ ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ടായ ഫിറോസ ഖാത്തൂനും ജയിലിലെ അന്തേവാസിയായ ധര്‍മേന്ദ്ര സിംഗുമാണ് പ്രണയത്തിലാകുകയും ഒടുവില്‍ വിവാഹിതരാകുകയും ചെയ്തത്. ഛത്താന്‍പൂര്‍ ജില്ലയിലെ ചാന്ദ്‌ല സ്വദേശിയാണ് ധര്‍മേന്ദ്ര. ജയിലിലെ ജോലികള്‍ ചെയ്യുന്നതിനിടെയാണ് ഫിറോസയും ധര്‍മേന്ദ്രയും കണ്ടുമുട്ടിയതും പിന്നീട് സൗഹൃദത്തിലായതും. സ്ഥിരമായുള്ള കൂടിക്കാഴ്ചകള്‍ ഇരുവരേയും പ്രണയത്തിലാക്കുകയും ചെയ്തു.
ഫിറോസ ഖാത്തൂന്‍ ജയിലില്‍ വാറണ്ട് ഇന്‍ചാര്‍ജായി ജോലി ചെയ്യുന്നതിനിടെയാണ് ധര്‍മേന്ദ്ര സിങ്ങിനെ കണ്ടുമുട്ടിയത്. 2007ല്‍ ഒരു കൗണ്‍സിലറെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയായിരുന്നു ധര്‍മേന്ദ്ര. ജോലികളില്‍ ധര്‍മേന്ദ്ര ജയില്‍ അധികൃതരെ സഹായിച്ചിരുന്നു. 14 വര്‍ഷത്തെ ജയില്‍ വാസം അവസാനിപ്പിച്ച് 2022ല്‍ ധര്‍മേന്ദ്ര ജയില്‍ മോചിതനായി. എന്നാല്‍ ഇതിന് ശേഷവും ഇരുവരും തമ്മിലുള്ള പ്രണയബന്ധം തുടര്‍ന്നു. ഇതാണ് ഇപ്പോള്‍ വിവാഹത്തിലെത്തിയത്. വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍. ബജ്റംഗ്ദള്‍ പ്രവര്‍ത്തകരും വിവാഹത്തില്‍ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |