
ന്യൂഡൽഹി : ഗ്ളാസ്ഗോയിൽ നടന്ന 23-ാമത് കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾക്ക് സ്വീകരണം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വർണമെഡലിസ്റ്റുകളായ മീരാഭായ് ചാനു, സാക്ഷി ചൗധരി തുടങ്ങിയവരോട് മോദി സംവദിക്കുകയും മധുരം പങ്കിടുകയും ചെയ്തു. കേന്ദ്ര കായിക മന്ത്രി മൻസൂഖ് മാണ്ഡവ്യ, കായിക സഹമന്ത്രി രക്ഷ നിഖിൽ ഖാഡ്സെ, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷ തുടങ്ങിയവരും സ്വീകരണച്ചടങ്ങിൽ പങ്കെടുത്തു. കായിക താരങ്ങൾക്ക് ഒപ്പമുള്ള ചിത്രങ്ങളും സാക്ഷി ചൗധരി എടുത്ത സെൽഫി വ്ളോഗ് വീഡിയോയും പ്രധാനമന്ത്രി സോഷ്യൽ മീഡിയയിൽ പങ്കിട്ടു. സ്പോർട്സിൽ പങ്കെടുക്കുന്നവർ ജീവിതത്തിലും പുഷ്പിക്കുമെന്ന സന്ദേശവും മോദി കായിക താരങ്ങൾക്ക് പകർന്നുനൽകി.
ഗ്ളാസ്ഗോ ഗെയിംസിൽ 13 സ്വർണവും 17 വെള്ളിയും 9 വെങ്കലങ്ങളും ഉൾപ്പടെ 39 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 2022ൽ ബർമിംഗ്ഹാമിൽ നടന്ന കഴിഞ്ഞ ഗെയിംസിലും ഇന്ത്യ നാലാമതായിരുന്നു. ഏഴ് സ്വർണവും മൂന്ന് വെള്ളിയും വാരിക്കൂട്ടിയ ബോക്സിംഗ് താരങ്ങളാണ് ഇന്ത്യൻ മെഡൽത്തിളക്കത്തിന് പിന്നിൽ. അത്‌ലറ്റിക്സിൽ നിന്ന് മൂന്ന് സ്വർണവും ജൂഡോയിൽ രണ്ട് സ്വർണവും വെയ്റ്റ് ലിഫ്ടിംഗിൽ ഒരു സ്വർണവും ലഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |