
കൊളംബോ : രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്കായി ശ്രീലങ്കയിലെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ത്രിദിന സന്നാഹമത്സരത്തിൽ തകർപ്പൻ ജയം. ശ്രീലങ്കൻ ഇലവനെതിരായ മത്സരത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ 207 റൺസിന്റെ വിജയലക്ഷ്യ വുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ 45 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. 15 പന്തുകളിൽ ഒരു ഫോറും നാലുസിക്സുകളുമടക്കം 32 റൺസ് നേടി പുറത്താകാതെനിന്ന പേസർ സിറാജിന്റെ വെടിക്കെട്ടാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.
ആദ്യ ഇന്നിംഗ്സിൽ ലങ്കൻ ഇലവൻ 363/8 എന്ന സ്കോറിൽ ഡിക്ളയർ ചെയ്തിരുന്നു. മറുപടിക്കിറങ്ങിയ ഇന്ത്യ ദേവ്‌ദത്ത് പടിക്കലിന്റേയും (142 നോട്ടൗട്ട്),രവീന്ദ്ര ജഡേജയുടേയും (63 റിട്ട.),മാനവ് സുതറിന്റേയും(41), കെ.എൽ രാഹുലിന്റേയും (40),ഗുർനൂർ ബ്രാറിന്റേയും (40) ബാറ്റിംഗ് മികവിൽ 357/6ൽ ഡിക്ളയർ ചെയ്തു. രണ്ടാം ഇന്നിംഗ്സിൽ ലങ്കൻ ഇലവൻ 45 ഓവറിൽ 200/6ൽ ഡിക്ളയർ ചെയ്തതോടെയാണ് ഇന്ത്യയ്ക്ക് ലക്ഷ്യമായി 207 റൺസ് കുറിക്കപ്പെട്ടത്.
ആദ്യ ഇന്നിംഗ്സിൽ വിരലിനേറ്റ പരിക്കുമൂലം ബാറ്റിംഗിനിറങ്ങാതിരുന്ന നായകൻ ശുഭ്മാൻ ഗിൽ ഇന്നലെ കളത്തിലിറങ്ങി 44 റൺസ് നേടി. യശസ്വി ജയ്സ്വാൾ(61), റിഷഭ് പന്ത് (28),ധ്രുവ് ജുറേൽ (17),രവീന്ദ്ര ജഡേജ (22 റിട്ട.) എന്നിവർക്ക് ശേഷമാണ് സിറാജ് സിക്സുകൾ പറത്തി ജയിപ്പിച്ചത്.
ഈ മാസം 15ന് ഗോളിലാണ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. രണ്ടാം ടെസ്റ്റ് 23ന് കൊളംബോയിൽ തുടങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |